മിഷന്‍ സമുദ്രയിലൂടെ കേരളത്തെ മാരിടൈം ശക്തിയാക്കും; പോര്‍ട്ട് സിറ്റിയാക്കി ഉയര്‍ത്തും

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കി ഉയര്‍ത്തും. റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖല, ഗ്രീന്‍ ഫീല്‍ഡ് സിറ്റി എന്നിവ ബന്ധിപ്പിച്ച് മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും.

തിരുവനന്തപുരം: മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ 600 K.M തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയിനര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍, ജലസ്രേതസുകള്‍ എന്നിവ സംയോജിപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മാരിടൈം ഭൂപടത്തില്‍ വന്‍ ശക്തിയായി ഉയര്‍ത്തുന്നതിനുള്ള മിഷന്‍ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കി ഉയര്‍ത്തും. റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖല, ഗ്രീന്‍ ഫീല്‍ഡ് സിറ്റി എന്നിവ ബന്ധിപ്പിച്ച് മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. വിഴിഞ്ഞം ടെര്‍മിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്താനും ബാലരാമപുരം-വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം-നാവായികുളം ഔട്ടര്‍ റിങ് റോഡ് എന്നീ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കലും നിര്‍മ്മാണ പ്രവര്‍ത്തനവും വേഗത്തിലാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ക്ക് ചുറ്റും നിര്‍മ്മാണ മേഖലകള്‍, സ്റ്റെഫിംങ് സെന്റര്‍, ഡ്രൈ പോര്‍ട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനത്തിലേക്ക് മാറ്റിയ അവസരം പ്രയോജനപ്പെടുത്തി ഗ്രീന്‍ ബംഗറിംങ് സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തും.

മദര്‍ഷിപ്പ് നിര്‍മ്മാണം, അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പല്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കും. ഇതിനായി സ്ഥലം ഏറ്റെടുത്ത് അടിസ്ഥാനസൗകര്യവികസനം ഉറപ്പാക്കും. തൊഴില്‍ അവസരങ്ങളില്‍ തീരദേശത്ത് ജീവിക്കുന്ന സാധാരണക്കാര്‍ക്ക് സംവരണം നല്‍കും. വിഴിഞ്ഞം, കോവളം, കൊല്ലം, ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങളുടെ വികസനം സാധ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മാരിടൈം നയം രൂപീകരിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉള്‍പ്പെടുന്ന മാരിടൈം പോളിസിയാരിക്കും രൂപീകരിക്കുക. വന്‍കിട ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. ചരക്ക് ഗതാഗതം, യാത്രാ സേവനം, ജലാശയങ്ങളെ ബന്ധിപ്പിച്ച് ഏകീകൃത നെറ്റ്വവര്‍ക്ക് സ്ഥാപിക്കും.
മിഷന്‍ സമുദ്ര പദ്ധതിക്കായി 400 കോടി രൂപയും മാരിടൈം മ്യൂസിയം സ്ഥാപിക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.

Scroll to Top