യുവത്വത്തെ കേരളത്തില്‍ നിര്‍ത്തി അന്താരാഷ്ട്ര നിലവാരമുളള പഠനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം: ഒരു സര്‍ക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ സര്‍ക്കാര്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരു നികുതിയും കൂട്ടാതെ പരിധിക്കുളളില്‍ നിന്നുകൊണ്ട് പുതുയുഗ കേരളത്തിലേക്കുളള യാത്രയാണ് ആരംഭിച്ചിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ജനസംഖ്യയില്‍ ഇതുവരെ ഒരു പഠനവും നടന്നിട്ടില്ലെന്നും അസാധാരണമായ ജനസംഖ്യാ മാറ്റം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവത്വത്തെ കേരളത്തില്‍ നിര്‍ത്തി അന്താരാഷ്ട്ര നിലവാരമുളള പഠനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മിഷന്‍ സമുദ്ര കേരളത്തെ പൂര്‍ണമായും ഒരു തുറമുഖ നഗരമാക്കാനുളള സ്വപ്ന പദ്ധതിയാണ്. സില്‍വര്‍ ഇക്കോണമി ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാകും കേരളം. വയോജനങ്ങളെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഭൂമി എവിടെയാണ്, എങ്ങനെയാണ് എന്ന് ആര്‍ക്കും അറിയില്ല. അറിയപ്പെടാതെ കിടക്കുന്ന നിരവധി ഭൂമിയുണ്ട്. അതിന് ലാന്‍ഡ് പോളിസി ഉണ്ടാക്കി നിക്ഷേപകര്‍ക്ക് ഭൂമി കൊടുക്കാനുളള വലിയ പദ്ധതി, 1500 mw വൈദ്യുതി ഉണ്ടാക്കാന്‍ പറ്റുന്ന പദ്ധതികള്‍ ഊര്‍ജ്ജ മേഖലയില്‍, കേരളത്തില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഒരു ബ്രാന്‍ഡ്, എംടിയുടെ സ്മരണയ്ക്കായി കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങിയവ നടപ്പിലാക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സിനിമയെ വ്യവസായമായി മാറ്റാനാണ് തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ ഷൂട്ടിംഗുകള്‍ നടക്കണമെന്നും അത്യാധുനിക ഫിലിം സിറ്റി ആയിരിക്കും ചിത്ര നഗരമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുളള ബജറ്റാണെന്ന് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം പൂര്‍ണമായും ശരിയാണെന്നും സ്വകാര്യ നിക്ഷേപത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് മേഖലയിലാണ് സ്വകാര്യവത്കരണം നടത്തിയിട്ടുളളതെന്നും അദ്ദേഹം ചോദിച്ചു. സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന് വികസനം ഉണ്ടാക്കും. അതുതന്നെയാണ് നയം. സ്വകാര്യ നിക്ഷേപത്തെ പൂര്‍ണമായും പ്രോത്സാഹിപ്പിക്കും. സ്വകാര്യവത്കരിക്കും എന്ന് പറഞ്ഞ ഏതെങ്കിലും ഒരു വാക്ക് കാണിക്കാന്‍ കഴിയാമോ? ആര്‍ക്കാണ് സര്‍ക്കാര്‍ ജോലി കൊടുക്കുന്നത്? എല്ലായിടത്തും കരാര്‍ ജീവനക്കാരാണ് ഉളളത്. സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ നയം. അല്ലെങ്കില്‍ കേരളം ഉണ്ടാകില്ല’ മുഖ്യമന്ത്രി പറഞ്ഞു.
ഡിഎ കുടിശികയെപ്പറ്റി സംസാരിക്കാന്‍ പറ്റിയ ആളാണ് പ്രതിപക്ഷ നേതാവെന്നും കുടിശിക മൊത്തം ഉണ്ടാക്കിയത് അവരാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ‘ഈ ചോദ്യം പിണറായി വിജയന്‍ എന്നോട് ചോദിക്കണ്ട. ജീവനക്കാര്‍ അത് പ്രതിപക്ഷ നേതാവിനോട് ചോദിച്ചുകൊളളും. ഞങ്ങള്‍ ഡിഎ കുടിശിക നല്‍കില്ല എന്ന് പറഞ്ഞിട്ടില്ല. ആ ചോദ്യം ചോദിക്കാനുളള അര്‍ഹത അദ്ദേഹത്തിനില്ല’: വി ഡി സതീശന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമായിരുന്നു എന്നും അതിന് അവര്‍ നികുതി ഫിക്സ് ചെയ്തില്ല, യുഡിഎഫ് സര്‍ക്കാര്‍ ടാക്സ് റേറ്റ് ഫിക്സ് ചെയ്യുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാം എന്നതായിരുന്നു പ്രഖ്യാപനം എന്നാല്‍ 10 വര്‍ഷം കൊണ്ട് ഒരു ലിറ്റര്‍ എങ്കിലും ഉണ്ടാക്കിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും ലൈഫ് പദ്ധതി വന്നതോടെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കുന്ന വീടുകളുടെ എണ്ണം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി പദ്ധതി നിര്‍ത്തലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കിഫ്ബിയുടെ ഈ മോഡല്‍ പറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പിഎം ശ്രീയിലും അദ്ദേഹം പ്രതികരിച്ചു. ‘പിഎം ശ്രീ ആരാണ് ഒപ്പിട്ടത്? പിണറായി വിജയന്‍ സര്‍ക്കാരാണ്. ഒപ്പിട്ട് അതിന് ന്യായീകരണവും നടത്തി. മരവിപ്പിക്കാനുളള കത്ത് മാത്രമാണ് നല്‍കിയത്. മരവിപ്പിക്കാന്‍ അതില്‍ പ്രൊവിഷനില്ല. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ല. പിഎം ശ്രീയില്‍ തുടരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. കരിക്കുലത്തെ ബാധിക്കുന്ന ഒരു കാര്യവും ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല’; മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.




