പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരന്‍ നായര്‍; ‘ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു’

പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം
കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം ഉണ്ടായത്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന സതീശന്റെ പഴയകാല പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. പണ്ട് പലതവണ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാട് മാറ്റി അഹങ്കാരിയായ രീതിയില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെന്നാണ് വിമര്‍ശനം. നേരത്തേയും, സതീശനെതിരെ സുകുമാരന്‍ നായര്‍ കടുത്ത പ്രയോ?ഗങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ വിമര്‍ശനവും.

ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു വീണ്ടും എടുത്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്‍എസ്എസില്‍ അര്‍ഹതയുള്ള ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും മാറി മാറി കൊടുക്കേണ്ടിവരും. കിട്ടാതിരിക്കുന്ന ആളുകള്‍ക്കും കൊടുക്കേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പത്തനാപുരം താലൂക്ക് യൂണിയനില്‍ എന്തെങ്കിലും ക്രമവിരുദ്ധ പ്രവര്‍ത്തനം നടന്നെങ്കില്‍ അദ്ദേഹം കേസ് കൊടുക്കട്ടെ. ഗണേഷ് കുമാര്‍ കൊണ്ടുവന്ന 12 പേരുടെ പിന്തുണ വാലിഡാണോ എന്നറിയില്ല. നേരത്തെയുള്ള കമ്മിറ്റിക്കാര്‍ മുഴുവന്‍ രാജിവച്ചു. അവിടെ കോറം നഷ്ടപ്പെട്ടപ്പോഴാണ് നേതൃത്വം തീരുമാനമെടുത്തത്. ഗണേഷ് കുമാറിനെ പിന്തുണച്ച് പിന്നെ എത്തിയവര്‍ ആരാണെന്ന് എനിക്കറിയില്ല. എന്തെങ്കിലും നടന്നെങ്കിലും ഗണേഷ് കുമാറിന് കേസ് കൊടുക്കാം. എന്താണ് ഗണേഷ് കുമാര്‍ കേസ് കൊടുക്കാത്തത്. ജനറല്‍ സെക്രട്ടറിയെ അങ്ങനെ ആര്‍ക്കും തള്ളാന്‍ കഴിയില്ല. ജനറല്‍ സെക്രട്ടറി എന്‍എസ്എസിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Scroll to Top