രാജ്യത്തെ ലഹരിമരുന്ന് വില്‍പ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

രാജ്യത്തെ ലഹരിമരുന്ന് വില്‍പ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറിയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഗുരുതര വെളിപ്പെടുത്തല്‍. മ്യാന്മാറില്‍ നിന്നുള്ള വന്‍ ലഹരി ഒഴുകുന്നതിന് പുറമെ,പുതിയ സിന്തറ്റിക് ലഹരി മരുന്നകള്‍
രാജ്യത്തിന് ഭീഷണിയാകുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ടെലിഗ്രാമിന് എതിരെയുള്ള പുതിയ ആരോപണം.ലഹരിവസ്തു കടത്താനുള്ള പ്രധാന വഴിയായി ടെലിഗ്രാം ആപ്ലിക്കേഷന്‍ മാറിയെന്നാണ് NCB യുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ലഹരിമരുന്ന് പരസ്യങ്ങള്‍ക്കും വില്‍പ്പനയ്ക്കും ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു .

പബ്ലിക് ചാനലുകള്‍ വഴി ലഹരിമരുന്നുകളുടെ വിവരങ്ങളും, വിലയും ഡെലിവറി സൗകര്യങ്ങളും നല്‍കി വലിയൊരു ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ മ്യാന്മാറില്‍ നിന്ന് വടക്കുകിഴക്കന്‍ അതിര്‍ത്തികള്‍ വഴി വന്‍തോതില്‍ ലഹരി ഒഴുകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സായുധ ഭീകര ഗ്രൂപ്പുകളുമായും ഇ ലഹരിക്കടത്തിന് ബന്ധമുണ്ട്. അതേസമയം, ഹെറോയിനേക്കാള്‍ അഞ്ഞൂറ് ഇരട്ടി വീര്യമുള്ള ‘നൈറ്റസീന്‍സ്’ എന്ന പുതിയ സിന്തറ്റിക് മയക്കുമരുന്നും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Scroll to Top