അധിക്ഷേപം, ഭീഷണി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാന്‍ യുവതി; മുഖ്യമന്ത്രിക്ക് തെളിവുകള്‍ കൈമാറും

ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കാന്‍ തയ്യാറെടുത്ത് യുവതി. മുഖ്യമന്ത്രിക്ക് പരാതി നല്‍കും. തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ഗുരുതര ശബ്ദ സംഭാഷണങ്ങള്‍ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖ ഇന്നും പുറത്തുവന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിര്‍ബന്ധിക്കുന്നു. ലൈംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.

ഇത് നിഷേധിക്കുന്ന പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിന് രാഹുല്‍ പ്രേരിപ്പിക്കുകയായിരുന്നു. ഗര്‍ഭധാരണത്തിന് ശേഷം താന്‍ നേരിടുന്ന ഗുരുതര ശാരീരിക മാനസിക അവശതകള്‍ പങ്കുവെക്കുന്ന യുവതിയെ രാഹുല്‍ അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ട്. യുവതി നാടകം കളിക്കുകയാണെന്നും പറയുന്നുണ്ട്.

എല്ലാം തീരുമാനിച്ചത് രാഹുല്‍ അല്ലേ എന്നും അവസാന മൊമന്റില്‍ എന്തുകൊണ്ടാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുമ്പോള്‍ രാഹുല്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. ‘തന്റെ പ്ലാന്‍ ആയിരുന്നല്ലോ. ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത്. കുഞ്ഞിനെ വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ’, എന്നാണ് യുവതി ചോദിക്കുന്നത്. നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.

എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്, നിങ്ങള്‍ക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നും പെണ്‍കുട്ടി പറയുമ്പോള്‍ ”നിനക്കില്ലാത്ത പ്രശ്‌നം എന്തിനാണ് എനിക്ക്” എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ചത്. അന്വേഷണം മുന്നോട്ട് പോകട്ടെ. സഹകരിക്കും. അന്വേഷണത്തില്‍ എപ്പോള്‍ വ്യക്തത വരുത്തണമെന്ന് സ്വയം തീരുമാനിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് തെളിവുകള്‍ കൈമാറും

Scroll to Top