പന്ത് കൊണ്ടും തിളങ്ങി യാന്‍സന്‍; ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്ന് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്

ആറ് വിക്കറ്റ് നേടിയ മാര്‍ക്കോ യാന്‍സന്‍, മൂന്ന് വിക്കറ്റ് നേടിയ സൈമണ്‍ ഹാര്‍മര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 58 റണ്‍സ് നേടിയ യശ്വസി ജയ്സ്വാള്‍, 48 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മറ്റെല്ലാവരും നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മികച്ച ഒന്നാം ഇന്നിങ്സ് ടോട്ടലാണ് സ്വന്തമാക്കിയത്. 151.1 ഓവറില്‍ 489 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. സെനുരാന്‍ മുത്തുസ്വാമിയുടെ (109) സെഞ്ച്വറിയും, മാര്‍ക്കോ യാന്‍സന്റെ (93) തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്.

206 പന്തില്‍ 10 ബൗണ്ടറികളും 2 സിക്‌സറുകളും ഉള്‍പ്പെടെയാണ് സെനുരാന്‍ മുത്തുസാമി 109 റണ്‍സ് നേടിയത്. 91 പന്തില്‍ 6 ഫോറുകളും 7 സിക്‌സറുകളും ഉള്‍പ്പെടെ 93 റണ്‍സ് നേടിയ മാര്‍ക്കോ യാന്‍സണ്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ അതിവേ?ഗം റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ യാന്‍സന് സാധിച്ചു. കൈല്‍ വെറെയ്ന്‍ (45), ഏയ്ഡന്‍ മര്‍ക്രം (38), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (49) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് 30 ഓവറുകളിലായി 115 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ നേടിത്തിളങ്ങി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 2 വിക്കറ്റുകള്‍ നേടി മികച്ച പിന്തുണ നല്‍കി.

Scroll to Top