ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി അറസ്റ്റില്‍

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ(22)യാണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം ഉസ്ബക്കിസ്ഥാനില്‍ അറസ്റ്റിലായി. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) ആണ് അറസ്റ്റിലായത്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ദിവസം മുന്‍പാണ് സാവരിയ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉസ്ബകിസ്ഥാന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവദിവസം തന്നെ സദുറല്‍ അനത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിലവില്‍ ജയിലിലാണ്.

Read Also: പത്തനംതിട്ടയിലെ വ്യാജ പോക്‌സോ കേസ്: പൊലീസിനെതിരെ കോടതിയെ സമീപിക്കാന്‍ കസ്റ്റഡിയിലെടുത്തവരുടെ കുടുംബം

സാവരിയയുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. സാവരിയയുടെ പിതാവ് വിദേശത്താണ്. മരണവിവരം വീട്ടുകാര്‍ നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഉസ്ബകിസ്ഥാനിലേക്ക് പോകാന്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. മറ്റൊരു ബന്ധു വിസ എടുത്ത് അവിടേക്ക് പോയശേഷമാണ് മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നത്.

Scroll to Top