ഒന്നാം സമ്മാനം 30 കോടിയായി ഉയര്‍ത്തി ; ടിക്കറ്റ് വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: ഓണം ബമ്പര്‍ സമ്മാനത്തുക ഇനി മുതല്‍ 25 കോടി ആയിരിക്കില്ല. സമ്മാനത്തുക സര്‍ക്കാര്‍ ഉയര്‍ത്തി. 30 കോടിയായിരിക്കും ഇനി മുതല്‍ സമ്മാനത്തുക. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി. അതേസമയം ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും (ഒരോ സീരീസിലും രണ്ട് വീതം). നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക (ഓരോ സീരീസിലും ഒന്നു വീതം). ആറാം സമ്മാനം അയ്യായിരം രൂപ വീതം 54,000 പേര്‍ക്ക് വലഭിക്കും. ഏഴാം സമ്മാനമായി ലഭിക്കുന്നത് 2000 രൂപയാണ്. ഇത് 81,000 പേര്‍ക്ക് വഭിക്കും. എട്ടാം സമ്മാനം ആയിരം രൂപ വീതം 1,24,200 പേര്‍ക്കാണ് ലഭിക്കുന്നത്. ഒന്‍പതാം സമ്മാനം അഞ്ഞൂറ് രൂപയാണ്. 2,75,400 പേര്‍ക്കാണ് ഈ തുക ലഭിക്കുക. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം വീതം ഒന്‍പത് പേര്‍ക്കും നല്‍കും. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ പതിനേഴിന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ എസ് അറിയിച്ചു. നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് നടക്കും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണം. സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടര്‍ ആവശ്യപ്പെട്ടു. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെയായിരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

Scroll to Top