ബെല്‍ജിയത്തെ വീഴ്ത്തി സ്പെയ്ന്‍; സെമിയില്‍ ഫ്രാന്‍സിനെതിരെ

ലോസ് ഏഞ്ചല്‍സ്: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈലില്‍ സ്പെയ്ന്‍ – ഫ്രാന്‍സ് പോരാട്ടം. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്പെയ്ന്‍ അവസാന നാലില്‍ ഇടം കണ്ടെത്തിത്തിയത്. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്പെയ്നിന്റെ ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.

മത്സരത്തിന്റെ 30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്പെയിന്‍ ലീഡ് നേടിയത്. പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച റൂയിസ് തനിക്ക് ലഭിച്ച അവസരം കൃത്യമായി മുതലെടുത്തു. ഡാനി ഓള്‍മോയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തടുത്തെങ്കിലും, പന്ത് ഫാബിയന്‍ റൂയിസിലേക്ക് തെറിച്ചുവീഴുകയും താരം അത് മനോഹരമായി വലയിലെത്തിക്കുകയും ചെയ്തു. ബെല്‍ജിയം പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി പന്ത് ഗോളിലേക്ക് നീങ്ങിയത് ടീമിന് തിരിച്ചടിയായി.

എന്നാല്‍, സ്പെയിന്റെ സന്തോഷത്തിന് പത്ത് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 40-ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റഗ്നെ നല്‍കിയ മനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി. ഇതോടെ, ലോകകപ്പുകളില്‍ തുടര്‍ച്ചയായി പത്ത് മണിക്കൂറിലധികം ഗോളുകള്‍ വഴങ്ങാതെ സ്പെയിന്‍ കാത്തുസൂക്ഷിച്ച ഗിന്നസ് ലോക റെക്കോര്‍ഡിനാണ് ബെല്‍ജിയം വിരാമമിട്ടത്. ആദ്യ പകുതി ഇതോടെ 1-1 എന്ന നിലയില്‍ അവസാനിച്ചു.

മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയ അവസാന നിമിഷങ്ങളിലാണ് സ്പെയിനിന്റെ ഈ അപ്രതീക്ഷിത മുന്നേറ്റം. ബോക്സിന് പുറത്തുനിന്ന് പാവ് കുബാര്‍സി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് തടയുന്നതില്‍ ബെല്‍ജിയത്തിന്റെ പകരക്കാരന്‍ ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സിന് പിഴക്കുകയായിരുന്നു. ലാമെന്‍സിന്റെ കൈകളില്‍ നിന്ന് വഴുതിമാറിയ പന്ത് കൃത്യസമയത്ത് ഓടിയെത്തിയ മെറീനോ അനായാസം വലയിലാക്കി. പകരക്കാരനായി കളത്തില്‍ ഇറങ്ങി രണ്ട് മിനിറ്റ് തികയും മുന്‍പേയാണ് മൈക്കല്‍ മെറീനോ സ്പെയിനിനായി ഈ അതിനിര്‍ണ്ണായക ഗോള്‍ സ്വന്തമാക്കുന്നത്.

Scroll to Top