കല്യാണം കഴിഞ്ഞ് 4 മാസം മാത്രം, ദോഹയിലേക്ക് പോയ ഭര്‍ത്താവറിയുന്നത് ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന്; നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവ് തൂങ്ങിമരിച്ചു

മൂന്നുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് യുവാവ് ബെംഗളൂരുവിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. ഭാര്യ ഹരീഷ്മയെ രണ്ടുദിവസം മുന്‍പാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എടത്വ: ആലപ്പുഴയില്‍ ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തന്‍വീട്ടില്‍ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മയെ (27) രണ്ടുദിവസം മുന്‍പ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മൂന്നുമാസം ഗര്‍ഭിണിയായിരുന്ന ഹരീഷ്മയുടെ സംസ്‌കാരം മാവേലിക്കരയില്‍ നടത്തി.

നാലുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കു തിരിച്ച സനുക്കുട്ടന്‍ കണക്ഷന്‍ ഫ്‌ലൈറ്റില്‍ ബെംഗളൂരൂവില്‍ ഇറങ്ങി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടന്‍ എത്തിയില്ല. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടന്‍ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു.

ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ ലോഡ്ജില്‍ ഒരു മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Scroll to Top