, 200ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍
2017ലാണ് റണ്‍വേയുടെ നീളം 3050ല്‍ നിന്ന് 4000 മീറ്ററാക്കാനായി സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
കണ്ണൂര്‍: പുതിയ വീട് വെക്കാനോ ഉള്ളത് പുതുക്കി പണിയാനോ വിലക്ക് വീണതോടെ കഷ്ടത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വികസനത്തിന് സ്ഥലം വിട്ടുനല്‍കിയവര്‍. എട്ട് വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാതായതോടെ, ഒന്നും ചെയ്യാനാകാത്ത ഭൂമി ഇരുന്നോറോളം കുടുംബങ്ങള്‍ക്ക് ബാധ്യതയായി. സര്‍ക്കാരിന്റെ ഉറപ്പ് വെറുതെയായപ്പോള്‍, മുഖ്യമന്ത്രിയുടെ ജില്ലയില്‍, കെ കെ ശൈലജയുടെ മണ്ഡലത്തില്‍, സിപിഎം പ്രാദേശിക നേതൃത്വത്തിനും സമരത്തിന് ഇറങ്ങേണ്ടി വന്നു.
കാനാടാണ് റസിയയുടെ ചോര്‍ന്നൊലിക്കുന്ന വീട്. കോണ്‍ക്രീറ്റ് വീടിന് പായ വലിച്ചുകെട്ടിയ മേല്‍ക്കൂരയാണ്. ഏഴ് വര്‍ഷം മുമ്പ് തറ കെട്ടിയെങ്കിലും വീട് പണിയാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല. ഇതോടെ തറ വെറുതെയായി. ചെലവാക്കിയ പണം ബാധ്യതയുമായി. രണ്ട് ലക്ഷം രൂപ മുടക്കിയാണ് തറ കെട്ടിയതെന്നും ഇനിയെന്ത് ചെയ്യുമെന്ന് അറിയില്ലെന്നും റസിയ പറയുന്നു. വീട് പുതുക്കാനോ പുതിയത് പണിയാനോ കഴിയാത്ത ഗതികേടിലാണ് കാനാടുള്ള പ്രസന്നയും. ഏറ്റെടുക്കല്‍ വൈകുമ്പോള്‍ അതൊരു സാമൂഹിക പ്രശ്‌നമാകും. വിമാനത്താവളത്തില്‍ നിന്ന് നോക്കിയാല്‍ കാണാം അഷ്‌റഫിന്റെ വീട്. ആരോഗ്യപ്രശ്‌നങ്ങളേറെ, തൊഴിലെടുക്കാന്‍ വയ്യ. വീടുണ്ട്, സ്ഥലമുണ്ട്. എന്നിട്ടും.
റണ്‍വേ നീളം 3050 ല്‍ നിന്ന് 4000 മീറ്ററാക്കാന്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് 2017ല്‍. ആദ്യഘട്ട വിജ്ഞാപനം തൊട്ടടുത്ത വര്‍ഷം. പണം കിട്ടാന്‍ കാത്തിരിപ്പ് നീണ്ടപ്പോള്‍ നാട്ടുകാര്‍ കര്‍മസമിതിയുണ്ടാക്കി. ജീവിതം വഴിമുട്ടിയപ്പോള്‍ ആര് ഭരിക്കുന്നെന്നില്ല, ഏത് രാഷ്ട്രീയമെന്നില്ല. സര്‍ക്കാര്‍ വാക്ക് തെറ്റിച്ചപ്പോള്‍ സ്ഥലമിടപാടും വീട് നിര്‍മാണവുമെല്ലാം മുടങ്ങി ഊരാക്കുടുക്കിലായവരെ കണ്ടു. വിമാനത്താവളത്തിന്റെ തൊട്ടതിരില്‍, ഒരു വലിയ ജനവാസമേഖല ഇന്ന് ശൂന്യമായിട്ടുണ്ട്. മരണം പേടിച്ച് മനുഷ്യര്‍, വെറും കയ്യോടെ അവിടെ നിന്ന് ഓടിപ്പോയിട്ടുണ്ട്.