മലയാളികള്‍ക്കടക്കം തിരിച്ചടി, സ്റ്റുഡന്റ് -എക്‌സ്‌ചേഞ്ച് വിസകളുടെ കാലാവധി 4 വര്‍ഷമാക്കി ചുരുക്കി അമേരിക്ക; വിസ നിയന്ത്രണവുമായി ട്രംപ് ഭരണകൂടം

പുതിയ നിയമപ്രകാരം ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതിയില്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തിലധികം യുഎസില്‍ തുടരാനാകില്ല.ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും. പഠനശേഷം രാജ്യം വിടാനുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തില്‍ നിന്ന് 30 ദിവസമായി കുറയ്ക്കുകയും ചെയ്തു.
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിസ നിയന്ത്രണം കര്‍ശനമാക്കി ട്രംപ് ഭരണകൂടം. സ്റ്റുഡന്റ് വിസയുടേയും എക്‌സ്‌ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വര്‍ഷമാക്കി ചുരുക്കി. മലയാളികള്‍ ഉള്‍പ്പെടെയുളളവരെ ട്രംപ് സര്‍ക്കാരിന്റെ തീരുമാനം പ്രതികൂലമാകും. നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ഉള്ള കോഴ്‌സുകള്‍ക്ക് എക്സ്റ്റന്‍ഷന്‍ നല്‍കേണ്ടി വരും. പുതിയ നിയമപ്രകാരം ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതിയില്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തിലധികം യുഎസില്‍ തുടരാനാകില്ല. ഇതിനായുള്ള അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുകൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ മാറുന്നതിനും മറ്റ് സര്‍വ്വകലാശാലകളിലേക്കോ കോളേജുകളിലേക്കോ ട്രാന്‍സ്ഫര്‍ വാങ്ങുന്നതിനും പുതിയ നിയമത്തില്‍ നിയന്ത്രണങ്ങളുണ്ട്.

ഇതുവരെ വിസ കാലാവധി നീട്ടിനല്‍കാനുള്ള അധികാരം അതത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ പുതിയ പരിഷ്‌കരണത്തോടെ ഈ അധികാരം സര്‍ക്കാരിലേക്ക് ചുരുങ്ങും. വരുന്ന സെപ്റ്റംബര്‍ മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മുന്‍പ് F-1, J-1 വിസകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്‌സ് പൂര്‍ത്തിയാകുന്നത് വരെ യുഎസില്‍ തുടരാമായിരുന്നു. ഇനി മുതല്‍ ഇതിന് കൃത്യമായ സമയപരിധിയുണ്ടാകും. പഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ മറ്റൊരു വിസ കാറ്റഗറിയിലേക്ക് മാറുന്നതിനോ മുന്‍പ് 60 ദിവസത്തെ സമയം ലഭിച്ചിരുന്നു. ഗ്രേസ് പിരീഡ് 30 ദിവസമായി ചുരുക്കി.

ഗവേഷണ വിദ്യാര്‍ത്ഥികളെയും പുതിയ നിയന്ത്രണം ബാധിക്കും. യുഎസിലെ ഭൂരിഭാഗം ബിരുദ കോഴ്‌സുകളും നാല് വര്‍ഷം കൊണ്ട് അവസാനിക്കുമെങ്കിലും, ഡോക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഉപരിപഠന കോഴ്‌സുകള്‍ക്ക് സാധാരണയായി കൂടുതല്‍ സമയമെടുക്കാറുണ്ട്. സയന്‍സ്, ടെക്‌നോളജി മേഖലകളില്‍ ഗവേഷണം നടത്തുന്ന ഭൂരിഭാഗം രാജ്യാന്തര വിദ്യാര്‍ത്ഥികളെയും ഫണ്ടിംഗ് കുറവ്, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള താമസം തുടങ്ങിയ ഘടകങ്ങള്‍ ബാധിക്കാറുണ്ട്. പുതിയ നിയമം ഇവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

രാജ്യത്തെ പ്രമുഖ കോളേജുകളിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനും, യുഎസ് വിദേശനയങ്ങളെ വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുമുള്ള നീക്കങ്ങള്‍ ഇതിനോടകം തന്നെ ട്രംപ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് വിസ നിയമങ്ങള്‍ കടുപ്പമാക്കാനുള്ള പുതിയ തീരുമാനം. വ്യാപകമായ വിസ ദുരുപയോഗം തടയുന്നതിനും, കൃത്യമായ പരിശോധനകളിലൂടെ ദേശീയ സുരക്ഷ ശക്തമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി. ‘പതിറ്റാണ്ടുകളായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിതകാലത്തേക്ക് യുഎസില്‍ തുടരാന്‍ അനുമതിയുണ്ടായിരുന്നു. രാജ്യം വിട്ടുപോകാതിരിക്കാന്‍ വേണ്ടി മാത്രം നിരന്തരം കോഴ്‌സുകളില്‍ ചേര്‍ന്നുകൊണ്ട് ആയിരക്കണക്കിന് ആളുകള്‍ നമ്മുടെ ഇമിഗ്രേഷന്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പുതിയ നിയമം സഹായിക്കും’- ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ പറഞ്ഞു.

Scroll to Top