പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം; കുടുംബം ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കി

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കി. കേസില്‍ കൂടുതല്‍ ഡോക്ടേഴ്‌സിനെ പ്രതി ചേര്‍ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവില്‍ പയ്യന്നൂര്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ തല വിദഗ്ധ സമിതിയും ചികിത്സ പിഴവ് ആരോപണം പരിശോധിക്കുന്നുണ്ട്. ഇതില്‍ തൃപ്തി ഉണ്ടെങ്കിലും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു ആവശ്യപ്പെട്ടു.

ഗവണ്‍മെന്റ് പ്ലീഡറെയും ദേവാന്‍ഷ് ശൌര്യയുടെ മാതാപിതാക്കള്‍ കണ്ടു. കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവെച്ചു. ഡിഎംഒ അധ്യക്ഷനായ ജില്ലാ തല വികസന സമിതി ഉടന്‍ റിപ്പോര്‍ട്ട് ഡിവൈഎസ്പിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ ആകും പോലീസ് തുടര്‍ നടപടി.

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നിസാര പരുക്ക് മാത്രമുള്ള കുഞ്ഞിന് ഡോക്ടര്‍ അനസ്ത്യേഷ്യ നല്‍കുകയായിരുന്നു. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഒരു സെന്റി മീറ്ററില്‍ താഴെ മാത്രമായിരുന്നു മുറിവ്. അനസ്തീഷ്യ നല്‍കി 10 മിനിറ്റിനുള്ളില്‍ കുഞ്ഞിന്റെ മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയായിരുന്നു.

Scroll to Top