ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം വിചാരണക്കോടതിയlല്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് എസ്ഐടിക്ക് കോടതിയുടെ നിര്‍ദേശം. സ്വമേധയായെടുത്ത ഹര്‍ജി സെപ്റ്റംബര്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കും.

കട്ടിളപ്പാളി – ദ്വാരപാലക ശില്‍പക്കേസുകളില്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ നല്‍കാനാണ് ഹൈക്കോടതി എസ്ഐടിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പാളികളിലെ സ്വര്‍ണം നീക്കം ചെയ്ത രീതി മനസിലായി. ആദ്യ പാളികളിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരം എന്നിവ ബോധ്യപ്പെട്ടതായും എസ്ഐടി കോടതിയെ അറിയിച്ചു.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലയളവില്‍ ദ്വാരപാലക്കപ്പാളി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതില്‍ 54 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് സെപ്റ്റംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചിരുന്നു. എസ്ഐടിയ്ക്ക് നേതൃത്വം നല്‍കുന്ന എസ് പി ശശിധരന്‍ നേരിട്ട് കോടതിയില്‍ ഹാജരായി.

Scroll to Top