പാലാ നഗരസഭയിലെ അട്ടിമറി; വിപ്പ് ലംഘിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരെ നിയമനടപടിയിലേക്ക് കോണ്‍ഗ്രസ്, അയോഗ്യരാക്കാന്‍ നീക്കം

പാര്‍ട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച നാല് കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കാനുള്ള നിയമനടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുകയാണ്.
കോട്ടയം: പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരെ നിയമ നടപടി കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യത തേടി കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാനുള്ള നടപടികള്‍ എടുക്കും. പാര്‍ട്ടി വിപ്പ് ലംഘിച്ചത് കടുത്ത അച്ചടക്ക നടപടി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിപ്പ് ലംഘിച്ച കൗണ്‍സിലര്‍മാരായ ബിജു മാത്യൂസ്, ലിസി കുട്ടി മാത്യൂസ്, രജിത പ്രകാശ്, ടോണി തൈപ്പറമ്പില്‍ എന്നിവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

പാലാ നഗരസഭയില്‍ ആകെ 26 കൗണ്‍സിലര്‍മാരാണ് ഉള്ളത്. പ്രതിപക്ഷത്തുള്ളത് 12 പേര് മാത്രം. ഇന്നലെ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷത്തിന് പുറമെ 5 ഭരണപക്ഷ അംഗങ്ങളും ഹാജരായി. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരായ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് ലിസി കുട്ടി മാത്യൂസ് എന്നിവരും നിലവിലെ വൈസ് ചെയര്‍പേഴ്‌സണായ സ്വതന്ത്ര അംഗമായ രാഹുലുമാണ് ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് ബിജു പാലൂപടവന്‍ അവതരിപ്പിച്ച അവിശ്വസ പ്രമേയത്തെ 17 പേരും അനുകൂലിച്ചു വോട്ട് ചെയ്തു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ഡിസിസി പ്രസിഡന്റ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് നാലുപേര്‍ എത്തിയത്. എന്നാല്‍ വിപ്പ് കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതികരണം.

പാലായിലെ രാഷ്ട്രീയ നാടകത്തിന് തിരശീല

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കകണ്ടം അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്. കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. ചര്‍ച്ചയില്‍ പങ്കെടുക്കരുത് എന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ജനാധിപത്യത്തിന്റെ വിധി അംഗീകരിക്കുന്നു എന്നാണ് ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിന്റെ പ്രതികരണം.

Scroll to Top