സിക്കിം തുരങ്ക അപകടം: മലയാളി ഉദ്യോഗസ്ഥന്‍ അനീഷിന്റെ മരണം സ്ഥിരീകരിച്ചു; മൃതദേഹം കണ്ടെത്തിയത് 4 ദിവസത്തെ തെരച്ചിലിനൊടുവില്‍

നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷനിലെ സീനിയര്‍ മാനേജറാണ് അനീഷ് മോഹന്‍. കഴിഞ്ഞ പതിനാറ് വര്‍ഷമായി എന്‍എച്ച്പിസിയിലെ ജീവനക്കാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്.
സിക്കിം: സിക്കിം തുരങ്കം അപകടത്തില്‍ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത്. സിക്കിമിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്കെത്തിക്കും. നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അനീഷിന്റെ ഭാര്യയും സഹോദരനുമടക്കമുള്ള ബന്ധുക്കള്‍ സിക്കിമിലുണ്ട്. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷനിലെ സീനിയര്‍ മാനേജറാണ് അനീഷ് മോഹന്‍. കഴിഞ്ഞ പതിനാറ് വര്‍ഷമായി എന്‍എച്ച്പിസിയിലെ ജീവനക്കാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്.

സിക്കിമിലെ നാംചി ജില്ലയിലുള്ള സമര്‍ദുങ്ങില്‍ എന്‍എച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവര്‍ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിര്‍മ്മാണത്തിനിടെ ആണ് മീഥെയിന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. സംഭവത്തില്‍ ഇതുവരെ 20 പേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്. അനീഷ് അടക്കം കാണാതായ അഞ്ചുപേര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായിരുന്നു. പശ്ചിമബംഗാളില്‍നിന്ന് മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിരുന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവര്‍ണര്‍ ഓം പ്രകാശ് മാത്തൂര്‍ തുടങ്ങിയവര്‍ ചൊവ്വാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Scroll to Top