എംഡിഎംഎ ഇടപാടിന് മധ്യസ്ഥത, രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി, കാവ്യക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ട് ബന്ധമെന്ന് സംശയം

അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
വടകര: കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി. വടകര എംഡിഎംഎ കേസില്‍ പേരാമ്പ്ര ബിആര്‍സി സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ കാവ്യയേയും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ അറസ്റ്റിന് പിന്നാലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് വാങ്ങുന്നവര്‍ കാവ്യയുടെ അക്കൌണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.

പണം ലഭിച്ചാല്‍ നല്‍കുന്ന ലൊക്കേഷനില്‍ എത്തിയാല്‍ മറ്റൊരാള്‍ എത്തി എംഡിഎംഎ നല്‍കുന്നതായിരുന്നു ഇവരുടെ രീതി. കീര്‍ത്തനയുടെ അക്കൌണ്ടിലെത്തിയ പണവും കാവ്യയുടെ അക്കൌണ്ടിലേക്ക് ആയിരുന്നു മാറ്റിയിരുന്നത്. കാവ്യയ്ക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.

Scroll to Top