10 ചോദ്യങ്ങള്‍ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തല്‍, 90 പരീക്ഷകളെ കുറിച്ച് പരാതി; പിഎസ്‌സി ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യംചെയ്യും

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങള്‍ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്.
തിരുവനന്തപുരം: പി എസ് സി കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കും. എസ് ഐ ടിക്ക് ലഭിച്ചത് 90 പരീക്ഷകള്‍ സംബന്ധിച്ച പരാതികളാണ്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. പി എസ് സി ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. ക്രമക്കേടില്‍ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ എസ് ഐ ടിക്ക് ലഭിച്ചു. നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. ആസൂത്രിത ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലിലാണ് എസ് ഐ ടി എത്തിനില്‍ക്കുന്നത്.

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങള്‍ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്. ഒന്നാം റാങ്കുകാരന്‍ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു. ഉത്തരങ്ങളില്‍ 6 എണ്ണം തെറ്റിപ്പോയി. 4 എണ്ണം എഴുതിയില്ല. അതിനാല്‍ 10 ചോദ്യങ്ങള്‍ ഒഴിവാക്കി എന്നാണ് കണ്ടെത്തല്‍. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിനാണ്.

അതേസമയം പിന്നോക്ക വികസന കോര്‍പ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തില്‍ കേസ് നില്‍ക്കില്ലെന്ന് എസ് ഐ ടി വിലയിരുത്തി. വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനം. കെ എ എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ സംബന്ധിച്ച പരാതികള്‍ എസ് ഐ ടി അന്വേഷിക്കും.

Scroll to Top