മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ആറായി

മലപ്പുറം കൊണ്ടോട്ടിയില്‍ നാലുവയസ്സുകാരന്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. നീറാട് തോട്ടിലാണ് ദാരുണ അപകടമുണ്ടായത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.ഒഴുക്കില്‍പ്പെട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്.

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം അഞ്ചായി. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചിരുന്നു. മണക്കാട്ട് റെജീന, മകന്‍ ജോസഫിന്‍ ജോണി എന്നിവരാണ് മരിച്ചത്. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മഷിക്കല്ലേല്‍ സുമതി മരിച്ചു.

പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് രവിയും മകന്‍ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാ?ഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരന്‍ നായരും മരിച്ചു.

Scroll to Top