കെഎസ്ആര്‍ടിസി കുറിയര്‍ സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോര്‍പ്പറേഷന്‍ നേരിട്ടാണ് സര്‍വീസ് നടത്തുന്നത്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു. കെഎസ്ആര്‍ടിസി ജനറല്‍ മാനേജരാണ് ഇതുസംബന്ധിച്ച മെമ്മോറാണ്ടം പുറപ്പെടുവിച്ചത്. നാളെ മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

സേവനം മോശമെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി കുറിയര്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചത്. ആന്ധ്രയിലെ സ്വകാര്യ ഏജന്‍സിയായ സിംഗു സൊല്യൂഷന്‍സിനായിരുന്നു കുറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല നല്‍കിയിരുന്നത്. സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അവസാനത്തോടെ ഏജന്‍സിക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസി കുറിയര്‍ സര്‍വീസ് നടത്തിവന്നപ്പോള്‍ വരുമാനവും മികച്ച രീതിയില്‍ ലഭിച്ചിരുന്നു. കൂടുതല്‍ പ്രൊഫഷണലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ഏജന്‍സിയെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍വീസിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.

വരുമാനം കുറഞ്ഞതിന് പുറമേ കുറിയര്‍ കൃത്യസമയത്ത് നല്‍കാനും കഴിഞ്ഞില്ലെന്ന കാരണത്താലാണ് സ്വകാര്യ കമ്പനിയെ ഒഴിവാക്കിയത്. ജൂലായ് 29 മുതല്‍ ബുക്കിങ് സ്വീകരിക്കേണ്ടെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. ടിക്കറ്റ് വരുമാനത്തിന് പുറമേ കെഎസ്ആര്‍ടിസിയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസാണ് കുറിയര്‍ സര്‍വീസ്.

ടെന്‍ഡര്‍ ക്ഷണിച്ച ശേഷം മറ്റ് കമ്പനികള്‍ വന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നത്. ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരിക്കെ കഴിഞ്ഞ വര്‍ഷമാണ് പദ്ധതി സിംഗു സൊല്യൂഷന്‍സിന് കൈമാറിയത്.

Scroll to Top