പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതില്‍ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതില്‍ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല.

എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്‌നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാല്‍ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാന്‍ സിപിഎം തയ്യാറല്ല. സിപിഐയ്ക്ക് വഴങ്ങാന്‍ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതില്‍ തെളിയുന്നത് ഇതാണ്. എല്‍ഡിഎഫിലെ പദവികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സിപിഐയും വിടുന്നില്ല. അനുനയിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എം എന്‍ സ്മാരകത്തില്‍ വന്ന് സംസ്ഥാന സെക്രട്ടറിയെ കണ്ടെങ്കിലും സിപിഐ വഴങ്ങിയില്ല. സെക്രട്ടറി പരസ്യമായ ആവശ്യപ്പെട്ട കാര്യത്തില്‍ നിന്ന് പിന്നോട്ട് പോകുന്നത് സിപിഐയ്ക്കും വിട്ടു കൊടുക്കുന്നത് സിപിഎമ്മിനും അഭിമാന പ്രശ്‌നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലായിരുന്നു.

വിഷയം മാറ്റി വെച്ച് കഴിഞ്ഞ തിങ്കളാഴ്ച ഇടതുമുന്നണി ചേര്‍ന്നു. പക്ഷേ അവിടെ ആരും ഉപനേതാവ് വിഷയം ഉയര്‍ത്തിയില്ല. മുന്നണി മര്യാദ പാലിച്ച് ഉന്നയിക്കാതിരുന്നതെന്ന് സിപഐ ഇപ്പോള്‍ വിശദീകരിക്കുന്നു. എന്നിട്ടും പിണറായി വിജയന്‍ തങ്ങളുടെ ആവശ്യം പരസ്യമായ ആവര്‍ത്തിച്ച് തള്ളുന്നതിലെ നീരസമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക്. അമ്മാതിരി അതൃപ്തിയൊന്നും കണക്കിലെടുക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.

Scroll to Top