100 ദിവസം പൂര്‍ത്തിയാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍

100 ദിവസം പൂര്‍ത്തിയാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍. അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത് അഭിമാന പദ്ധതികള്‍. പ്രിയദര്‍ശനിയും, മിഷന്‍ സമുദ്രയും , ഓപ്പറേഷന്‍ തൂഫാനും,മൈ പൊലീസ് സ്റ്റേഷനുമെല്ലാം ജനങ്ങള്‍ ഏറ്റെടുത്തു. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം പുതിയ പ്രോജക്ടുകളും സര്‍ക്കാരിന്റെ പദ്ധതിയിലുണ്ട്. സ്വപ്ന പദ്ധതികള്‍ നടപ്പിലാക്കി മുന്നേറുമ്പോള്‍ സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ചെറുതല്ല.

പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തിയ UDF സര്‍ക്കാര്‍ 100 ദിവസം പിന്നിടുമ്പോള്‍ സുപ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും.ഗതാഗത മന്ത്രി CP ജോണ്‍ നടത്തിയ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം ഒഴിവാക്കിയാല്‍ ജനങ്ങളുടെ പ്രിയപ്പെട്ട പദ്ധതിയായി പ്രിയദര്‍ശിനി മാറി. കേരളത്തെ ഒരു ആഗോള മാരിടൈം ഹബ്ബായും പോര്‍ട്ട് സിറ്റിയായും മാറ്റുന്ന മിഷന്‍ സമുദ്ര തന്നെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ മികച്ച പ്രോജക്ടുകളില്‍ ഒന്ന്.വകുപ്പുകള്‍ പരിശോധിക്കുമ്പോള്‍ ആഭ്യന്തരം തന്നെയാണ് ഭരണത്തില്‍ ഒരു പിടി മുന്നില്‍. ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാനും, കേരള പൊലീസിന് പുതിയ മുഖം നല്‍കിയ മൈ പൊലീസ് സ്റ്റേഷനുകളും സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളായി മാറി.വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ മുകുളം,പ്രതിഭാ ശ്രീ, മധുരിതം,താരാപഥം,എ എറൈസ്, അക്വാറ്റി ഫിറ്റ് നീന്തല്‍ പദ്ധതിയും മാതൃകാപരമാണ്.

നവകേരള സദസ്സിനിടെ നടന്ന രക്ഷാപ്രവര്‍ത്തനം. എഡിജി പി എം ആര്‍ അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വീണാ ജോര്‍ജിനെതിരായ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധവും എസ്‌ഐടിക്ക് മുന്‍പിലേക്ക് എത്തി. പ്രമാദമായ പിഎസ്സി ക്രമക്കേടിലും വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായില്ല.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്ക് അപ്പുറം കോടിക്കണക്കിന് രൂപയുടെ അഴിമതി നെയ്യ് വാങ്ങിയതില്‍ ഉണ്ടായി.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെസ്സിയുടെ പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടുവരെ എത്തിനില്‍ക്കുന്നു യുഡിഎഫ് സര്‍ക്കാരിന്റെ അന്വേഷണ ഇടപെടല്‍.

പ്രതിപക്ഷത്തിരുന്ന് വിമര്‍ശിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഭരണമെന്ന് കൂടി ബോധ്യപ്പെടുന്നത് ആയിരുന്നു വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങള്‍.പ്രതിപക്ഷത്തിരിക്കെ വലിയ വായില്‍ വിമര്‍ശിച്ചതൊക്കെ മറന്ന് അതൊക്കെ ചെയ്തുകൂട്ടിയപ്പോള്‍ സ്വന്തം പക്ഷത്ത് നിന്നുപോലും വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.നില്‍ക്കക്കളളിയില്ലാതെ വന്നപ്പോള്‍ പലതും തിരുത്താന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.

ബന്ധുനിയമനത്തിലാണ് വി.ഡി.സതീശന്‍ സര്‍ക്കാരിന് ആദ്യം യൂടേണ്‍ അടിക്കേണ്ടി വന്നത്. വൈദ്യുതി മന്ത്രി സണ്ണിജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവിനെ നിയമിച്ചത് വിവാദമായി. ആദ്യമൊക്ക പ്രതിരോധിച്ച് നോക്കി.ന്യായീകരിച്ച് തളര്‍ന്നപ്പോള്‍
രാജിവെയ്പ്പിച്ച് തടിയൂരി. ദേവസ്വത്തിന്റെ ചുമതലയുളള ഗവണ്‍മെന്റ് പ്‌ളീഡറായി ശബരിമല സ്വര്‍ണക്കൊളള കേസിലെ പ്രതിഭാഗം നിയോഗിച്ചതിലും സര്‍ക്കാര്‍ ക്‌ളീന്‍ ബൌള്‍ഡായി. സ്വര്‍ണം കട്ടവരാരപ്പാ എന്ന് പാടി അധികാരത്തില്‍ വന്നവര്‍ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ചതിനെതിരെ വലിയ എതിര്‍പ്പുയര്‍ന്നു. അതോടെ പ്‌ളീഡറെ കൊണ്ട് രാജിവെയ്പിച്ച് രക്ഷപ്പെട്ടു. മദ്യവ്യാപനത്തില്‍ എല്‍ഡിഎഫിനെ വിമര്‍ശിച്ച ശേഷം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലും സര്‍ക്കാര്‍ വിവാദത്തിലായി. ഭരണമുന്നണിയില്‍ നിന്നുതന്നെ വിമര്‍ശനം കനത്തതോടെ തീരുമാനം നടപ്പാക്കുന്നത് യുഡിഎഫ് തീരുമാനത്തിന് വിധേയമായിട്ടായിരിക്കുമെന്ന് തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.അധികാരത്തില്‍ എത്തിയാല്‍ അറബിക്കടലില്‍ എറിയുമെന്ന്
വീമ്പിളക്കിയിരുന്ന പി.എം.ശ്രീ പദ്ധതിയും വി.ഡി സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കി.

Scroll to Top