സാമ്പത്തിക പ്രതിസന്ധി, ജീവനക്കാര്‍ക്ക് ശമ്പളമില്ല; കൊച്ചി ഫുജൈറ വിമാനം വൈകും, പുറപ്പെടുക നാളെ പുലര്‍ച്ചെ, ഗുരുതര പ്രതിസന്ധിയില്‍ സ്‌പൈസ് ജെറ്റ്

അതിനിടെ പ്രതിസന്ധിയെത്തുടര്‍ന്ന് കൊച്ചി ഫുജൈറ വിമാന സര്‍വ്വീസ് റദ്ദാക്കി. ദുബായ് കൊച്ചി വിമാനം അഞ്ചുമണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. ഇന്ന് രാത്രി 9.35ന് പുറപ്പെടേണ്ട കൊച്ചി ഫുജൈറ വിമാനം നാളെ പുലര്‍ച്ചെ ഒന്നരക്കേ പുറപ്പെടുകയൊള്ളുവെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവര്‍ത്തന പ്രതിസന്ധിയിലും കുടിശ്ശിക ബാധ്യതകളിലും കുടുങ്ങി ഗുരുതര പ്രതിസന്ധിയില്‍ സ്‌പൈസ് ജെറ്റ്. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിലും, വിമാനത്താവളങ്ങള്‍ക്ക് നല്‍കേണ്ട തുക കുടിശ്ശികയായതിലും കടുത്ത വെല്ലുവിളി നേടുകയാണ് സ്‌പൈസ് ജെറ്റ്. കുടിശ്ശിക മൂലം കഴിഞ്ഞദിവസം വിമാനം ഇറങ്ങുന്നത് ദുബായ് വിമാനത്താവളം തടഞ്ഞിരുന്നു. ഒടുവില്‍ പണമടച്ച ശേഷമാണ് വിമാനം ഇറങ്ങാന്‍ അനുവദിച്ചത്. അതിനിടെ പ്രതിസന്ധിയെത്തുടര്‍ന്ന് കൊച്ചി ഫുജൈറ വിമാന സര്‍വ്വീസ് റദ്ദാക്കി. ദുബായ് കൊച്ചി വിമാനം അഞ്ചുമണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. ഇന്ന് രാത്രി 9.35ന് പുറപ്പെടേണ്ട കൊച്ചി ഫുജൈറ വിമാനം നാളെ പുലര്‍ച്ചെ ഒന്നരക്കേ പുറപ്പെടുകയൊള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസവും രാത്രി 11:30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാരും ഒരു മണിക്ക് ദുബായിലേക്ക് പോകേണ്ട യാത്രക്കാരും വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ച്ചയായി സ്പൈസ് ജെറ്റ് വിമാനം വൈകുന്നത് യാത്രക്കാരെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ്. അതേസമയം പ്രശ്നത്തില്‍ ഇതുവരെ സിയാലും ടെര്‍മിനല്‍ മാനേജറും ഇടപെട്ടിട്ടില്ലെന്നാണ് വിവരം. വിമാനം വൈകുന്നതില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കും വിശദീകരണമില്ല. നാലുമാസമായി തങ്ങള്‍ക്കും ശമ്പളം ഇല്ലെന്നാണ് ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നല്‍കിയ മറുപടി. മറ്റ് മാര്‍ഗങ്ങള്‍ നോക്കാനാണ് യാത്രക്കാരോട് ജീവനക്കാര്‍ പറയുന്നത്. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റിന്റെ പ്രവര്‍ത്തനം പരിമിതമാണ്. വിമാനത്താവളത്തില്‍ കമ്പനിക്ക് പ്രത്യേക ഓഫീസ് പോലും നിലവിലില്ല.

ആകെ 14 ജീവനക്കാരാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റിനായി പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകളിലും കമ്പനി ലക്ഷങ്ങളുടെ ബില്ലുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് വിവരം. സ്‌പൈസ് ജെറ്റിന് വിവിധ വിമാനത്താവളങ്ങളില്‍ അടച്ചുതീര്‍ക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണെന്നാണ് പുറത്തുവരുന്ന വിവരം. ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതിന് പുറമേ വിമാനത്താവള അധികൃതര്‍ ഉള്‍പ്പെടെയുള്ള വിവിധ സേവനദാതാക്കള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയാണ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നെന്നാണ് സൂചന.

Scroll to Top