ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ ശനിയാഴ്ച; നേതാക്കള്‍ക്ക് വിരുന്നൊരുക്കാന്‍ മോദി

ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി. അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്ക് അത്താഴവിരുന്ന് നല്‍കും. നേതാക്കള്‍ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും.
ദില്ലി: 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി ദില്ലി ഒരുങ്ങി. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ദില്ലിയിലെ ഭാരത് മണ്ഡപം ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടിക്ക് വേദിയാകും. ബ്രിക്‌സ് അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 12) ഉച്ചയ്ക്ക് രണ്ടിന് നടക്കും. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ഔദ്യോഗിക മുദ്രാവാക്യം.

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്ക് അത്താഴവിരുന്ന് നല്‍കും. നേതാക്കള്‍ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും. ‘ഭാരത് ഇന്നൊവേറ്റ്‌സ്’ എന്ന പ്രദര്‍ശനവും നേതാക്കള്‍ കാണും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷന്‍ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിലെ പ്രധാന ഭാഗങ്ങളെല്ലാം പോസ്റ്ററുകളും ദീപാലങ്കാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാഷ്ട്രത്തലവന്മാര്‍, വിദേശ പ്രതിനിധികള്‍, അന്താരാഷ്ട്ര സംഘടനാ മേധാവികള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെല്ലാം ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തും. നഗരത്തിലെ ഒമ്പത് ഹോട്ടലുകളിലായാണ് പ്രതിനിധിക താമസിക്കുന്നത്. ഉച്ചകോടിയോടനുബന്ധിച്ച് ദില്ലി ട്രാഫിക് പൊലീസ് വിശദമായ ഗതാഗത നിയന്ത്രണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

‘തായ്മാമന്‍ തങ്ക മോതിരം’ വൈകും; ടിവികെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു
ഉച്ചകോടിയുടെ ഭാഗമായി 35ലധികം റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് ദില്ലി പോലീസ് നേരത്തെ അറിയിച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഏറെയും സെന്‍ട്രല്‍, സൗത്ത് ദില്ലിയിലും സമീപ പ്രദേശങ്ങളിലുമായിരിക്കും. വിഐപി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ താല്‍ക്കാലികമായി ഗതാഗതം നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്. ഉച്ചകോടിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 11ന് മുഴുവന്‍ സ്‌കൂളുകള്‍ക്കും ദില്ലി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

ബ്രിക്‌സ്
തുടക്കത്തില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ‘ബ്രിക്’ എന്ന പേരിലായിരുന്നു ഈ കൂട്ടായ്മ. 2006ല്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെയായിരുന്നു കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗം. 2009ല്‍ റഷ്യയിലെ യെക്കാറ്റെറിന്‍ബര്‍ഗില്‍ ആദ്യ ഉച്ചകോടി നടന്നു. 2011ല്‍ ദക്ഷിണാഫ്രിക്ക കൂടി ചേര്‍ന്നതോടെയാണ് ഇത് ‘ബ്രിക്‌സ്’ ആയി മാറിയത്. പിന്നീട് കൂട്ടായ്മ കൂടുതല്‍ വിപുലമായി.

2024 ജനുവരിയില്‍ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ പൂര്‍ണ അംഗങ്ങളായി. 2025 ജനുവരിയോടെ ഇന്തോനേഷ്യയും ഇതിന്റെ ഭാഗമായി. ഇതോടെ 11 അംഗരാജ്യങ്ങളും നിരവധി പങ്കാളി രാജ്യങ്ങളുമുള്ള, ലോക സാമ്പത്തിക, നയതന്ത്ര രംഗത്ത് നിര്‍ണായക സ്വാധീനമുള്ള ഒരു ശക്തിയായി ബ്രിക്‌സ് മാറി.

Scroll to Top