മാസപ്പടി കേസ്: ‘ED ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു’; മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലത്തില്‍ ശശിധരന്‍ കര്‍ത്ത

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ മൊഴി പകര്‍പ്പില്‍, ഇഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത. ആശുപത്രിയില്‍ കിടക്കയില്‍ വെച്ചാണ് തന്നെ ചോദ്യം ചെയ്തത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ മൊഴി എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശശിധരന്‍ കര്‍ത്ത പറയുന്നു. 2024ല്‍ സഹോദരന്‍ വഴി ശശിധരന്‍ കര്‍ത്ത സമര്‍പ്പിച്ച മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

സേവനമില്ലാതെ, ടി വീണയ്ക്ക് പണം നല്‍കിയെന്ന് ശശിധരന്‍ കര്‍ത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം. 2024 ഏപ്രിലില്‍ ഇഡി എടുത്ത മൊഴി പിന്‍വലിക്കണമെന്ന് ശശിധരന്‍ കര്‍ത്ത ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കിടക്കയില്‍ ഉള്ള തന്നെ ഇഡി മാനസികമായി പീഡിപ്പിച്ചെന്നും ശശിധരന്‍ കര്‍ത്ത ആരോപിക്കുന്നു. ഇഡി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ട് എന്ന് കുടുംബം പറയുന്നു.

നേരത്തെ സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ സുരേഷ്‌കുമാര്‍, പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് എന്നിവരും മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇഡി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇഡി ഇത് അം?ഗീകരിച്ചിട്ടില്ല. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. മൊഴി പിന്‍വലിക്കണമെന്ന ആവശ്യം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ഇഡി പറഞ്ഞിരുന്നു.

Scroll to Top