ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

തിരുവനന്തപുരം: സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി. ഒരു യൂണിറ്റിന് ആറ് രൂപ നിരക്കില്‍ നാല് മണിക്കൂര്‍ നേരത്തേക്കാണ് വൈദ്യുതി ലഭിക്കുക. 2028 മുതല്‍ 25 വര്‍ഷത്തേക്കാണ് കരാര്‍. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കരാര്‍ കൊണ്ട് പരിഹാരമാകില്ല.

2028 മുതല്‍ പീക്ക് സമയത്തേക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണ്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വരുംദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള ചര്‍ച്ചകളും തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പീക്ക് ഡിമാന്‍ഡ് 5496MW സാധാരണ വേനല്‍ കാലങ്ങളില്‍ രേഖപ്പെടുത്തിയ ഡിമാന്‍ഡിന് തുല്യമാണ്.. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണെന്നാണ് വൈദ്യുതി വകുപ്പ് നല്‍കുന്ന വിശദീകരണം.

Scroll to Top