വെള്ള കാര്‍ഡുകാര്‍ക്ക് അരി കുറയും. നില, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃസ്ഥാപിച്ചു: സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ മാറ്റം

കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ വതരണത്തില്‍ മാറ്റം. പൊതു വിഭാഗത്തില്‍ ഉള്‍പ്പെട്ട നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. എന്നാല്‍ വെള്ള കാര്‍ഡുകാര്‍ക്കുള്ള അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. വെള്ള കാര്‍ഡുകാര്‍ക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2 കിലോ ആയാണ് കുറച്ചത്.

സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് 2 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്കാണ് ഈ മാസം ലഭിക്കുക. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറില്‍ നീല, വെള്ള കാര്‍ഡുകള്‍ക്ക് നല്‍കിയ അധിക അരി വിഹിതം മൂലമുണ്ടായ സ്റ്റോക്ക് കുറഞ്ഞതാണ് ഈ കാര്‍ഡുകാര്‍ക്ക് അരി വിഹിതം 2 കിലോയായി കുറക്കാന്‍ കാരണം. അഗതി-അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍.പി.ഐ കാര്‍ഡുകാര്‍ക്കും ഇത്തവണ ആട്ട അനുവദിച്ചിട്ടുണ്ട്. പരമാവധി ഒരു കിലോയാണ് ലഭിക്കുക.

എന്നാല്‍ പ്രതിഫല കുടിശ്ശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വാതില്‍പ്പടി വിതരണ കരാറുകാര്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോവുകയാണ്. സപ്ലൈകോ എം.ഡി വിതരണക്കാരുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിക്കാനിടയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ ജനുവരി മാസത്തെ വിതരണം ശനിയാഴ്ച മുതലേ ആരംഭിക്കൂ.

Scroll to Top