വെള്ളക്കുപ്പിക്ക് 100, കാപ്പിക്ക് 700; ഇങ്ങനെയെങ്കില്‍ തിയേറ്റര്‍ കാലിയാകും’; അമിതവില ഈടാക്കുന്നതില്‍ സുപ്രീംകോടതി

കാണികളില്‍ നിന്ന് ഈടാക്കുന്ന ഈ നിരക്കില്‍ പരിധി നിശ്ചയിച്ചില്ലെങ്കില്‍ സിനിമാ തിയറ്ററുകള്‍ കാലിയാകുന്ന അവസ്ഥ ഉണ്ടാകുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ സിനിമാ ടിക്കറ്റിനും ഭക്ഷണത്തിനും വെള്ളത്തിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചു. കാണികളില്‍ നിന്ന് ഈടാക്കുന്ന ഈ നിരക്കില്‍ പരിധി നിശ്ചയിച്ചില്ലെങ്കില്‍ സിനിമാ തിയറ്ററുകള്‍ കാലിയാകുന്ന അവസ്ഥ ഉണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. വെള്ളക്കുപ്പിക്ക് 100 രൂപയും കാപ്പിക്ക് 700 രൂപയുമാണ് നിങ്ങള്‍ ചാര്‍ജ് ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു.
മള്‍ട്ടിപ്ലെക്സുകളിലെ ടിക്കറ്റുകള്‍ക്ക് സമഗ്രമായ ഓഡിറ്റിങ് നടത്തണമെന്ന കര്‍ണാടക ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. മള്‍ട്ടിപ്ലെക്സുകളിലെ ടിക്കറ്റ് നിരക്ക് പരാമവധി 200 രൂപയായി നിശ്ചയിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനമാണ് ഹൈകോടതിയില്‍ ചോദ്യം ചെയ്തത്. സിനിമാ മേഖല പ്രതിസന്ധി നേരിടുകയാണെന്നും ഈ സാഹചര്യത്തില്‍ യുക്തിസഹമായ നിരക്കില്‍ ജനങ്ങള്‍ക്ക് സിനിമാ കാണാന്‍ അവസരമൊരുക്കുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയില്‍ കര്‍ണാടക സ്റ്റേറ്റ് ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക സുപ്രീംകോടതി നോട്ടീസ് അയച്ചു.

Scroll to Top