നവകേരള സര്‍വേയിലെ സര്‍ക്കാരിന്റെ അപ്പീല്‍; സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്

നവകേരള സര്‍വേയിലെ സര്‍ക്കാരിന്റെ അപ്പീല്‍; സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നവകേരള സര്‍വേയിലെ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്. എതിര്‍കക്ഷികളുടെ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവിറക്കരുത് എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സര്‍വ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുവെന്നാരോപിച്ചുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പാര്‍ട്ടി കേഡര്‍മാരെ ഉപയോഗിച്ചുള്ള സര്‍വ്വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വ്വേ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ സര്‍വ്വേ നടത്താന്‍ തീരുമാനമെടുത്തത്. പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയര്‍മാരിലൂടെ ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി ആയാണ് സര്‍വേയെ സര്‍ക്കാര്‍ അവതരിപ്പിച്ചത്.

Scroll to Top