സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം

തീരാനോവിനിടയിലും 19 കാരിയായ ജാസ്ലിയ വിടവാങ്ങിയത് നാല് പേര്‍ക്ക് പുതുജീവനേകി ; സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം

വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കില്‍, ആ നോവിനിടയിലും നാല് പേര്‍ക്ക് ജീവിതത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോണ്‍സണ്‍ വിടവാങ്ങി.

എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

പരുക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ക്കും ജാസ്ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇന്നലെ പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചു.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിക്കും കൈമാറും. സ്‌പോര്‍ട്സിലും കഴിവ് തെളിയിച്ച പ്രതിഭ പഠനത്തോടൊപ്പം സ്‌പോര്‍ട്സിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ്‌ലിയ.

ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷയായി മോണിംഗ് സ്റ്റാര്‍ കോളേജിലെത്തിയ ജാസിയ പഠനത്തോടൊപ്പം സ്‌പോര്‍ട്സില്‍ യുണിവേഴ്സിറ്റി തലത്തില്‍ നിരവധി മെഡലുകളും നേടി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചുവരവേയാണ് ജാസ്ലിയയെ വിധി കവര്‍ന്നെടുത്തത്.

Scroll to Top