പാചകവാതക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകള്‍ അടച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകള്‍ അടച്ചു. വാണിജ്യ സിലിണ്ടര്‍ ലഭ്യത കുറഞ്ഞതോടെ ബദല്‍മാര്‍ഗം തേടി ജനം. സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പല്‍ കൂടി ഇന്ന് ഇന്ത്യയില്‍ എത്തും. എല്‍പിജി യില്‍ നിന്ന് പിഎന്‍ജിയിലേക്ക് മാറാനും ജനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ വലിയ വിലയ്ക്ക് പാചകവാതകം വില്‍ക്കുന്നവര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.

സംസ്ഥാനത്ത് ഗാര്‍ഗിക സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ലഭ്യത കുറഞ്ഞതിനാല്‍ ബുക്കിങ് നമ്പറില്‍ നിന്ന് മറുപടി ലഭിക്കാറില്ല. ചെറുകിട വ്യാപാര കേന്ദ്രങ്ങളെയാണ് കൂടുതലായും പാചകവാതക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. ഹോട്ടലുകള്‍, തട്ടുകട, ഹോസ്റ്റല്‍ മെസ് എന്നിവ പലതും അടച്ചുപൂട്ടുകയും മെനു വെട്ടിക്കുറക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും വിറകടുപ്പിലേക്ക് മാറുകയും ബയോഗ്യാസ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.

രാജ്യത്ത്് വാണിജ്യ പാചകവാതകത്തിനാണ് പ്രതിസന്ധി തുടരുന്നത്. രാജ്യത്തെ എല്‍പിജി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജിയ്ക്ക് പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിലൂടെ പോകാന്‍ രണ്ട് കപ്പലുകള്‍ക്കാണ് ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായി ഒരു എണ്ണക്കപ്പല്‍ കൂടി രാജ്യത്തേക്ക് എത്തുന്നുണ്ട്.

Scroll to Top