SIR: സുപ്രീംകോടതിയെ സമീപിക്കുന്നതാണ് ഉചിതം; സംസ്ഥാനത്തോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ(എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. എസ്‌ഐആര്‍ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ ഉത്തരവ് പുറത്തിറക്കും.

ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം കേട്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം. എസ്‌ഐആറില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും എന്നാല്‍ എസ്ഐആര്‍ നീട്ടിവെക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എസ്ഐആര്‍ ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ നടപടി നിര്‍ത്തി വെക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ ഒരുമിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതെന്നും അതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്നും കേന്ദ്രം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്തും ഇതേ പ്രശ്നം പറഞ്ഞിരുന്നുവെന്നും പക്ഷേ, അവിടെ ഒരു കുഴപ്പമുണ്ടായില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Scroll to Top