നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം

നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിക്ക് കുരുക്ക്
ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി ദുബായിലെ ഇന്ത്യന്‍ വ്യവസായി

ടൊവിനോ നായകനായി റിലീസിനൊരുങ്ങുന്ന ചിത്രം പള്ളിച്ചട്ടമ്പിക്ക് കുരുക്ക്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി ദുബായിലെ ഇന്ത്യന്‍ വ്യവസായി രംഗത്ത്. നിര്‍മ്മാതാക്കള്‍ക്കെതിരെ സിബിഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി നൗഫല്‍ അഹമ്മദ്, തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ 14 കോടിയോളം തട്ടിയെടുത്തെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തട്ടിപ്പ് പണം ഉപയോഗിച്ചാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപണം.

നൗഫല്‍ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ പള്ളിച്ചട്ടമ്പി സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഡിജോ ജോസ് ആന്റണി ആണ് പള്ളിച്ചട്ടമ്പി സംവിധാനം ചെയ്യുന്നത്. പീരിയഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ കയാദു ലോഹറാണ് നായികയായെത്തുന്നത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്നലെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്.

വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ മാസ്സ് ആക്ഷന്‍ സിനിമയാകുമെന്നാണ് റിപ്പോര്‍ട്ട്. മോഷന്‍ പോസ്റ്ററും ടൈറ്റില്‍ പോസ്റ്ററും ടൊവിനോ പങ്കുവെച്ച മാര്‍ഷ്യല്‍ ആര്‍ട്സ് പഠിക്കുന്ന വീഡിയോസുമെല്ലാം ഇത് ഏകദേശം ഉറപ്പാക്കുന്നുണ്ട്.നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി.

Scroll to Top