ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം;ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം;ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

കൊച്ചി: ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്ന് ഹൈക്കോടതി. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും കടുത്ത വിമര്‍ശനം ഏല്‍ക്കാനിടയായ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

ഡിവിഷന്‍ ബെഞ്ച് വിധി അനുസരിച്ച് എറണാകുളം, പാലക്കാട് ജില്ലകളിലെ മൂന്ന് വീതം പള്ളികള്‍ തല്‍ക്കാലം യാക്കോബായ സഭയുടെ കൈവശം തന്നെ തുടരും. സിവില്‍ ആവശ്യത്തിലൂടെ പൊലീസ് സംരക്ഷണം തേടാനാവില്ലെന്ന് നിരീക്ഷിച്ചാണ് ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

ഓരോ പള്ളികളും പ്രത്യേകമായി പരിഗണിക്കപ്പെടണം. ഓരോ പള്ളികളുടെയും ഭരണ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കണം. എല്ലാ പള്ളികളിലും ഒരേ സാഹചര്യമെന്ന വാദം ഉന്നയിക്കാനാവില്ല. പള്ളികളുടെ ഭരണ – സ്വത്തവകാശ തര്‍ക്കം സിവില്‍ കേസിലൂടെയാണ് തീര്‍ക്കേണ്ടത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലൂടെ പള്ളികളുടെ അധികാരം പിടിച്ചെടുക്കാനാവില്ല എന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

അനുയോജ്യമായ ഉത്തരവിറക്കാന്‍ ഹൈക്കോടതിക്ക് പ്രത്യേക അധികാരമുണ്ട്. എന്നാല്‍ അധികാരം ഉപയോഗിക്കുമ്പോള്‍ അതിര്‍വരമ്പുകള്‍ പാലിക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിനെതിരായ ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. വിധി സര്‍ക്കാരിനും യാക്കോബായ സഭയ്ക്കും ആശ്വാസവും ഓര്‍ത്തഡോക്സ് സഭയ്ക്ക് തിരിച്ചടിയുമാണ്

Scroll to Top