നെയ്യാര്‍ കുടിവെള്ള പദ്ധതിക്ക് പുതിയ ടെണ്ടര്‍

തിരുവനന്തപുരം: കൊടും വരള്‍ച്ച വന്നാലും തലസ്ഥാന നഗരത്തില്‍ കുടിവെള്ളം മുട്ടാതിരിക്കാന്‍ വാട്ടര്‍ അതോറിട്ടി കൊണ്ടുവന്ന നെയ്യാര്‍ കുടിവെള്ള പദ്ധതിയ്ക്ക് പുതിയ ടെണ്ടര്‍ ക്ഷണിച്ചു. നേരത്തെ 60 കോടിയുടെ പദ്ധതിയ്ക്കാണ് കരാര്‍ നല്‍കിയിരുന്നത്. തലസ്ഥാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിക്കാഗോ കണ്‍സ്ട്രക്ഷന്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്ബനിക്കായിരുന്നു 2019ല്‍ കരാര്‍ നല്‍കിയിരുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്‌ളാന്റിന്റെ സ്ഥലം സംബന്ധിച്ച തര്‍ക്കവും കൊവിഡും കാരണം പദ്ധതി തുടങ്ങാന്‍ പോലും കഴിയാതെ പോയി.

നെയ്യാറ്റിന്‍കരയിലെ പദ്ധതി പ്രദേശത്തിന് സമീപത്ത് ക്ഷേത്രം ഉണ്ടായിരുന്നതോടെ പ്രശ്‌നം കോടതിയിലെത്തി. തുടര്‍ന്ന് പദ്ധതിക്കായി ക്ഷേത്രപ്രദേശം ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് നെയ്യാറ്റിന്‍കര അഡിഷണല്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു. പിന്നീട് വാട്ടര്‍ അതോറിട്ടി പ്രശ്‌നപരിഹാരത്തിന് ഇറങ്ങിത്തിരിച്ചെങ്കിലും പദ്ധതി വീണ്ടും വൈകി. ഇതോടെയാണ് പുതിയ ടെണ്ടര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചത്. മുന്‍ടെണ്ടര്‍ റദ്ദാക്കി കൊണ്ട് കഴിഞ്ഞമാസം 31ന് വാട്ടര്‍ അതോറിട്ടി ഉത്തരവിറക്കിയിരുന്നു.

100 ദശലക്ഷം ലിറ്റര്‍

നിലവില്‍ അരുവിക്കര, പേപ്പാറ ഡാമുകളില്‍ നിന്ന് പ്രതിദിനം എത്തിക്കുന്ന 300 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും ദാഹം ശമിപ്പിക്കുന്നത്. വരള്‍ച്ചാ സമയത്ത് ഇവിടങ്ങളിലെ ജലനിരപ്പില്‍ വന്‍ കുറവുണ്ടാകുന്നത് ജല വിതരണത്തെ ബാധിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി. അടുത്തിടെ അരുവിക്കരയില്‍ 75 എം.എല്‍.ഡിയുടെ ഒരു പ്‌ളാന്റ് കൂടി നിര്‍മ്മിച്ചിരുന്നു. 1973- 85 ല്‍ ഡാം സൈറ്റില്‍ പൂര്‍ത്തിയാക്കിയ 72 എം.എല്‍.ഡി പ്ലാന്റ്, 1999ല്‍ ചിത്തിരക്കുന്നില്‍ നിര്‍മ്മിച്ച 86 എം.എല്‍.ഡി പ്ലാന്റ്, 2011ല്‍ നിര്‍മ്മിച്ച 74 എം.എല്‍.ഡി പ്ലാന്റ് എന്നിങ്ങനെ മൂന്ന് പ്‌ളാന്റുകളാണ് അരുവിക്കരയില്‍ നിലവിലുള്ളത്. ഇതുകൂടാതെ 36 എം.എല്‍.ഡിയുടെ ബൂസ്റ്റര്‍ പമ്ബ് ഹൗസും ജലവിതരണത്തിന് ഉപയോഗിക്കുന്നു.

ഇത് കൂടാതെയാണ് നെയ്യാറിലെ ജലസംഭരണി സ്ഥാപിക്കുന്നത്. നെയ്യാര്‍ ഡാമിലെ സഫാരി പാര്‍ക്കിന് സമീപം ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുള്ള 3.62 ഏക്കര്‍ സ്ഥലത്താണ് പമ്ബിംഗ് സ്റ്റേഷനും ട്രീറ്റ്മെന്റ് പ്ലാന്റും അടങ്ങിയ നെയ്യാര്‍ ജലസംഭരണി സ്ഥാപിക്കുന്നത്. നെയ്യാറില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം വീണ്ടുമൊരു പമ്ബിംഗ് കൂടാതെ 24 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ സ്വാഭാവികമായ ഒഴുക്കില്‍ പി.ടി.പി നഗറിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഓവര്‍ ഹെഡ് ടാങ്കില്‍ സംഭരിച്ച് വിതരണം ചെയ്യും. അവിടെ നിന്ന് 1400 മില്ലിമീറ്റര്‍ വ്യാസമുള്ള മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ച് മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍ശാല, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളില്‍ വിതരണം ചെയ്യും. ആവശ്യമെങ്കില്‍ നഗരത്തിലെ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിലും വെള്ളം നല്‍കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചേക്കര്‍ സ്ഥലത്ത് ആരംഭിക്കാനിരുന്ന കുടിവെള്ള പദ്ധതിയാണ് സ്ഥലപരിമിതി മൂലം പരിഷ്‌കരിച്ച് നടപ്പാക്കുന്നത്. സ്വകാര്യ വ്യക്തികള്‍ കൈയേറിയിരുന്ന സ്ഥലം നിയമ നടപടികളിലൂടെ വിട്ടുകിട്ടാനുണ്ടായ കാലതാമസമാണ് പദ്ധതി വൈകാനിടയാക്കിയത്.

ഡ്യുവല്‍ ഫില്‍ട്ടര്‍ മീഡിയ

അഞ്ചേക്കറോളം സ്ഥലം ആവശ്യമുണ്ടായിരുന്ന പദ്ധതി മൂന്നരയേക്കറിലേക്ക് വെട്ടിച്ചുരുക്കേണ്ടി വന്നതോടെ അതിനനുസരിച്ചുള്ള ഡിസൈന്‍ തയ്യാറാക്കുകയായിരുന്നു. പമ്ബിംഗ് സ്റ്റേഷനും ശുദ്ധീകരണ ശാലയ്ക്കും അടിവശത്തായി ജല സംഭരണി കൂടി വരത്തക്ക വിധത്തിലുള്ള ഡ്യുവല്‍ ഫില്‍ട്ടര്‍ മീഡിയ എന്ന നിര്‍മ്മാണ രീതിയാണ് പരീക്ഷിക്കുന്നത്.

നിര്‍മ്മാണ കാലാവധി 18 മാസം

ഒന്നര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്ലാന്റ്, പമ്പിംഗ് സ്റ്റേഷന്‍, സംഭരണി പ്ലാന്‍ ഫണ്ടില്‍ നിന്ന് 60 കോടി ചെലവിടുന്നുണ്ട്. പി.ടി.പി നഗര്‍ വരെ 25 കി.മീറ്ററില്‍ 1400 സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കാന്‍ കിഫ്ബി വക 150 കോടിയും അനുവദിച്ചിട്ടുണ്ട്.

KCN

more recommended stories