ഒടിടി റിലീസുകള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കും :അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : ഒടിടി റിലീസിന് വേണ്ടി സിനിമ നിര്‍മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് മുതിര്‍ന്ന സംവിധായകനും നിരീക്ഷകനായുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും. മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ നിലവില്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്നും അടൂര്‍ വ്യക്തമാക്കി. ശശി തരൂര്‍ എംപി നട

ത്തിയ അഭിമുഖത്തിലാണ് അടൂരിന്റെ ഈ പരാമര്‍ശം.

ചെറു സ്‌ക്രീനുകളില്‍ സിനിമ കാണുക എന്നത് തന്നെ സംബന്ധിച്ച് സങ്കടകരമാണ്. സിനിമ തിയറ്ററില്‍ കാണാനുള്ളതാണ്. ആ അനുഭവം ഒരു മൊബൈല്‍ സ്‌ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ കിട്ടില്ല. ഓരോ ഫ്രെയിമും ഒരു നിശ്ചിത സെക്കന്‍ഡ് സമയത്തേക്കാണ് പ്രേക്ഷകരുടെ കണ്‍മുന്നില്‍ നില്‍ക്കുക. ബിഗ് സ്‌ക്രീനില്‍ കാണുമ്‌ബോള്‍ അതു കാണാന്‍ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. ഒരു ചെറിയ സ്‌ക്രീനില്‍ നിങ്ങള്‍ ശരിക്കും സിനിമ കാണുന്നുതന്നെയില്ലന്ന് അടൂര്‍ പറഞ്ഞു.

കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ മാത്രമാണ് സാധിക്കുക. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേതുപോലെ സ്‌ക്രീനിലെ ചലനങ്ങളും നിങ്ങള്‍ കാണുന്നു. ആ കാഴ്ചാനുഭവത്തില്‍ മറ്റൊന്നും ഇല്ല. തന്റെ സിനിമ മൊബൈല്‍ ഫോണിലാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, യഥാര്‍ഥ അര്‍ത്ഥത്തില്‍ നിങ്ങളാ ചിത്രം കാണുന്നില്ല. അങ്ങനെ കാണുന്നപക്ഷം തന്റെ വര്‍ക്കിനോട് നിങ്ങള്‍ വലിയ അനീതിയാണ് കാട്ടുന്നതെന്നും താന്‍ പറയുമെന്ന് അടൂര്‍ ചൂണ്ടിക്കാട്ടി.

മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ പ്രേക്ഷകരില്‍ നിന്ന് സിനിമാനുഭവത്തെ എടുത്തുമാറ്റുകയുമാണ് അവര്‍. ഒടിടി റിലീസ് മുന്നില്‍ക്കണ്ട് സിനിമ നിര്‍മ്മിക്കുന്നത് നിരാശാജനകമാണ്. അത് സിനിമയുടെ അന്ത്യമായിരിക്കും. ഒരു സിനിമ ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് തിയറ്ററിലാണ് കാണേണ്ടത്. ആ സാമൂഹിക അനുഭവം കൂടിയാണ് ഒടിടി എടുത്തുകളയുന്നതെന്ന് അടൂര്‍ വ്യക്തമാക്കി.

KCN

more recommended stories