ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല; തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രവേശനമില്ല

തിരുവനന്തപുരം:   തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പ്രവേശനം പകുതി സീറ്റുകളിലായിരിക്കും. മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു തിയറ്റര്‍ ഉടമകളുടെ ആവശ്യം. പകുതി സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി ഉടമകള്‍ പറയുന്നു.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാന്‍ കാലാവധിയായവരുടെ വിവരം ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്‌സീന്‍ നല്‍കാനുള്ള സംവിധാനമൊരുക്കണം. ജില്ലാ കലക്ടര്‍മാര്‍, ജില്ലാ ചുമലയുള്ള മന്ത്രിമാര്‍ എന്നിവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. വാര്‍ഡുതല സമിതികളും മറ്റു വകുപ്പുകളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ എടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം.

സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവ ആവശ്യമെങ്കില്‍ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. സ്‌കൂളുകളില്‍ കോവിഡ് ബാധ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

KCN

more recommended stories