നീതി ആയോഗിന്റെ ഹെല്‍ത്ത് ഇന്‍ഡെക്സ്: കേരളം ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്സില്‍ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ഒന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. 2019 – 20 റഫറന്‍സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്സ്. തമിഴ്നാടും തെലങ്കാനയുമാണ് മൂന്നും നാലും സ്ഥാനത്ത്. എന്നാല്‍ ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കിയ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്തെത്തി.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മികച്ച പ്രകടനത്തിന്റെ കാര്യത്തിലും ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങളുടെ കാര്യത്തിലും മിസോറം ഒന്നാം സ്ഥാനത്തെത്തി. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ മൊത്തത്തിലുള്ള പ്രകടനത്തിന്റെ കാര്യത്തില്‍ പിന്നിലായിപ്പോയ ഡല്‍ഹിയും ജമ്മു കശ്മീരും പ്രകടനം മെച്ചപ്പെടുത്തിയതിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തി.

കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടെ ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ വലിയ നേട്ടം കൈവരിച്ചുവെങ്കിലും പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങള്‍ക്ക് ഈ വേഗം കൈവരിക്കാനായില്ലെന്ന് നീതി ആയോഗ് വെബ്സൈറ്റില്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

KCN

more recommended stories