സ്മരണകളില്‍ വീണ്ടും സമരാവേശം നിറച്ച് കെ.വി.നാരായണന്‍

പുഴ കടന്ന് ഗോവയിലെത്തിയ ഞങ്ങളെ പോര്‍ച്ചുഗീസ് പോലീസ് വെടി വച്ച് ഭയപ്പെടുത്തി. അടിച്ചു പരുക്കേല്‍പ്പിച്ചു. കനത്ത മഴയും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു കത്തീഡ്രല്ലിന് മുന്‍പില്‍ ഒരുമിച്ച് കൂടി. കുടിക്കാന്‍ വെള്ളം പോലും തന്നില്ല. ചോദിച്ചപ്പോള്‍ അടിയായിരുന്നു. കഠിനമായ മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്. പറങ്കികളെ തുരത്താന്‍ ഗോവയിലെത്തിയ മലയാളികളില്‍ മുന്‍പനായ കെ.വി.നാരായണന്റെ സ്മരണകളില്‍ വീണ്ടും സമരാവേശം നിറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും നെഹ്റു ആര്‍ട്സ് ആന്റ്് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ സ്വാതന്ത്ര്യ പോരാളികളെ ആദരിക്കല്‍ ചടങ്ങിലാണ് ജ്വലിക്കുന്ന സ്വാതന്ത്ര്യസമര ഓര്‍മകള്‍ അദ്ദേഹം വീണ്ടും പങ്കുവച്ചത്. രാജ്യത്തിന്റെ ഒരു തരിമണ്ണുപോലും വിദേശികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനമായിരുന്നു ഗോവന്‍ വിമോചന സമരം. ക്രൂര പീഡനത്തിന്റെ കഥയടക്കം അദ്ദേഹം സദസ്സുമായി പങ്കുവച്ചു. സബ്കലക്ടര്‍ ഡി.ആര്‍.മേഘശ്രീ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ വി നാരായണനെ ആദരിച്ചു. നിഷ്ഠൂരമായ മര്‍ദ്ദനങ്ങളെ അതിജീവിച്ചാണ് കെ വി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗോവ വിമോചന സമരം നയിച്ചത്. സ്വാതന്ത്ര സമരം നയിച്ച നേതാക്കളുടേയും വിമോചനത്തിനായി വീര ത്യാഗം ചെയ്തവരുടെയും ഉജ്വല സ്മരണകള്‍ വരും തലമുറകള്‍ക്ക് കരുത്തുപകരാനാകുമെന്നും സബ്കലക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു. ചരിത്രകാരന്‍ പ്രൊഫസര്‍ കെ.പി.ജയരാജന്‍ സ്വാതന്ത്ര്യ സമരസേനാനി കെ.വി.നാരായണനെ പരിചയപ്പെടുത്തി. . കെ.വി.നാരായണനെ പരിചയപ്പെടുത്തുക വഴി ഒരു കാലഘട്ടത്തെയാണ് പരിചയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.വി.മുരളി അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വി.വിജയകുമാര്‍ , എന്‍.ഡി.ബിജു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ സ്വാഗതവും എന്‍എസ്എസ് വളണ്ടിയര്‍ സെക്രട്ടറി നക്ഷത്ര നന്ദിയും പറഞ്ഞു.

KCN