‘ദുഃഖത്തിന്റെ ലഗേജുകള്‍’: കവിതകളുടെ സമാഹാരം പ്രകാശനം നിര്‍വഹിച്ചു

ദുബായ്: അനാഥത്വത്തിന്റെ ദുഃഖങ്ങളെ അക്ഷരങ്ങളുടെ കരുത്തിനാല്‍ സാന്ത്വനിപ്പിച്ച് ജീവിതത്തിന് പ്രതീക്ഷയേകിയ കവയിത്രിയാണ് കെ.കുട്ടിയമ്മയെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ പറഞ്ഞു. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ക്ലബിന് കീഴിലെ ചന്ദ്രഗിരി ബുക്‌സ് പ്രസിദ്ധീകരിച്ച വൃദ്ധസദനത്തിലെ അന്തേവാസിയായ കോട്ടയം സ്വദേശിനി കെ.കുട്ടിയമ്മ രചിച്ച കവിതകളുടെ സമാഹാരം ‘ദുഃഖത്തിന്റെ ലഗേജുകള്‍’ ബി.എ.ആസിഫിന് കോപ്പി നല്‍കി ഗള്‍ഫ് തല പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജര്‍മന്‍ സാഹിത്യകാരന്‍ ഗൊയ്‌ഥെ രചിച്ച ദ് സോറോസ് ഓഫ് യങ് വെര്‍തര്‍ എന്ന നോവല്‍ വായിച്ച് അന്നത്തെ കാലത്ത് ഒട്ടേറെ പേര്‍ സ്വയം ജീവനൊടുക്കിയിരുന്നു. എന്നാല്‍, കുട്ടിയമ്മയുടെ കവിതകള്‍ ജീവിതത്തില്‍ തോറ്റുപോയെന്ന് കരുതുന്ന ഏതൊരാളെയും പ്രതീക്ഷയുടെ വെളിച്ചത്തിലേയ്ക്ക് കൈ പിടിച്ച് നടത്തുന്നതാണ്. വാര്‍ധക്യത്തോട് സമൂഹത്തിന്റെ സമീപനം ശരിയായ രീതിയിലല്ല. വയോധികരെ ചേര്‍ത്തുപിടിക്കുന്നില്ല എന്ന് മാത്രമല്ല, അവരെ ആക്രമിക്കുക പോലും ചെയ്യുന്നു. എഴുത്തിന്റെ മാന്ത്രികതയിലൂടെ ലോകത്തിന് തന്നെ മാതൃകയായ കുട്ടിയമ്മയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ച ഒരു പെണ്‍കുട്ടിയെ കൂടി ഈ സാഹചര്യത്തില്‍ നാം ആദരിക്കേണ്ടതുണ്ടെന്നും സാദിഖ് കാവില്‍ പറഞ്ഞു.

ചന്ദ്രഗിരി മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റി പ്രസിഡന്റ് റാഫി മാക്കോട് അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരന്‍ റാഫി പള്ളിപ്പുറം പുസ്തകത്തെ പരിചയപ്പെടുത്തി അഷറഫ് കെ ആര്‍, ഖാലിദ് ഏ ആര്‍, റൗഫ് കെ.ജി.എന്‍, മുനീര്‍ പള്ളിപ്പുറം, റഹിം ഖാജ, ഇസ്മായില്‍ ചളിയങ്കോട്, ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഹനീഫ ടി ആര്‍ സ്വാഗതവും നൗഷാദ് നാനോ നന്ദിയും പറഞ്ഞു.

KCN