കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവം: കാറിലെ കുപ്പിയിൽ പെട്രോളെന്നു റിപ്പോർട്ട്

ജില്ലാ ആശുപത്രിക്കു സമീപം കാറിനു തീപിടിച്ചു പൂർണ ഗർഭിണിയും ഭർത്താവും വെന്തുമരിച്ച സംഭവത്തിൽ, കത്തിയ കാറിനകത്തു പെട്രോളിന്റെ അംശം കണ്ടെത്തിയതായി ഫൊറൻസിക് റിപ്പോർട്ട്. കാറിന്റെ കത്തിയ ഭാഗങ്ങളിൽ നിന്നു കണ്ടെടുത്ത പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളിന്റെ അംശമുണ്ടെന്ന റിപ്പോർട്ട് തളിപ്പറമ്പ് ആർഡിഒ, കോടതിയിൽ സമർപ്പിച്ചു.

പ്രസവ വേദനയെത്തുടർന്നു ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ്, ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാൽ സ്വദേശി താമരവളപ്പിൽ പ്രജിത്തും ഭാര്യ കെ.കെ. റീഷയും ഫെബ്രുവരി 2നു രാവിലെ വെന്തുമരിച്ചത്. റീഷയുടെ ഗർഭസ്ഥ ശിശുവും മരിച്ചു.

കാറിന്റെ ഡാഷ് ബോർഡിലെ വയറുകളിലുണ്ടായ ഷോർട് സർക്യൂട്ടാണു തീപിടിത്തത്തിനിടയാക്കിയതെന്നു മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. കാറിന്റെ പിറകിൽ ക്യാമറ ഘടിപ്പിക്കാൻ വയറിങ്ങിൽ മാറ്റം വരുത്തിയിരിക്കാമെന്നും ഇത് ഷോർട് സർക്യൂട്ടിലേക്കു നയിച്ചിരിക്കാമെന്നുമാണു മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. മുൻവശത്തെ ഡോർ തുറക്കാനോ സീറ്റ് ബെൽറ്റ് അഴിക്കാനോ കഴിയാതെ പ്രജിത്തും റീഷയും കാറിൽ കുടുങ്ങിപ്പോവുകയായിരുന്നു. നിമിഷങ്ങൾക്കകം കാറിന്റെ മുൻഭാഗം മുഴുവൻ തീപിടിച്ചതെന്തുകൊണ്ടെന്ന ചോദ്യത്തിനാണു ഫൊറൻസിക് റിപ്പോർട്ട് ഉത്തരം നൽകുന്നത്.

ഫൊറൻസിക് വിഭാഗം, കാറിന്റെ തീപിടിച്ച ഭാഗത്തു നിന്നു 2 പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയിരുന്നു. കാറിനകത്തു പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളുണ്ടായിരുന്നുവെന്ന പ്രചാരണം, റീഷയുടെ പിതാവ് കെ.കെ.വിശ്വനാഥൻ നിഷേധിച്ചിരുന്നു. കാറിൽ പെട്രോൾ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും നിറയെ ഇന്ധനമുണ്ടായിരുന്നുവെന്നും കെ.കെ.വിശ്വനാഥൻ പറഞ്ഞു.

KCN

more recommended stories