മുഖ്യമന്ത്രിക്കെതിരെ മുൻപു വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ ഫൊറൻസിക് റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സംസ്ഥാന ഫൊറൻസിക് സയൻസ് ലാബിനെ സമീപിച്ചു. കോടതി വഴി ‘പ്രയോറിറ്റി ലെറ്റർ’ നൽകിയതിനു പുറമേ, അന്വേഷണ സംഘം പ്രത്യേക അപേക്ഷയും നൽകി.
യൂത്ത് കോൺഗ്രസുകാരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആക്രമിച്ചെന്ന കേസിൽ മൊഴിയെടുപ്പു പൂർത്തിയായെങ്കിലും, ആദ്യത്തെ കേസിലെ ഫൊറൻസിക് ഫലം ലഭിച്ചശേഷം ഈ കേസിൽ അന്തിമ റിപ്പോർട്ട് നൽകിയാൽ മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം. ആദ്യത്തെ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും രണ്ടു കേസുകളിലും ഇ.പി.ജയരാജന്റെയും മൊഴി രേഖപ്പെടുത്തിയതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
നാലു ഫോണുകളിലെ ഫൊറൻസിക് പരിശോധനാ ഫലമാണു പൊലീസ് കാക്കുന്നത്. പ്രതികളായ ഫർസീൻ മജീദ്, നവീൻകുമാർ, സുനീത് നാരായണൻ എന്നിവരുടെയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്റെയും ഫോണുകളാണിത്. സുനീതിന്റെ ഫോണിൽ വിമാനത്തിൽ പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികതയാണ് ഉറപ്പിക്കേണ്ടത്. മറ്റു മൂന്നു പേരുടെയും ഫോണുകൾ പരിശോധിക്കുന്നതു ഗൂഢാലോചന തെളിയിക്കാനാണ്. ഫോണുകൾ കൈമാറിയിട്ട് ആറു മാസത്തിലേറെയായി.
അതേസമയം, ഇതേ വിമാനത്തിൽ ഇ.പി.ജയരാജൻ ആക്രമിച്ചെന്നു കാട്ടി യൂത്ത് കോൺഗ്രസുകാർ നൽകിയ കേസിൽ മൊഴിയെടുക്കൽ രണ്ടരമാസം മുൻപു പൂർത്തീകരിച്ചിരുന്നു. പ്രതിസ്ഥാനത്ത് ഉന്നത സിപിഎം നേതാവായതിനാൽ അന്തിമ റിപ്പോർട്ട് വച്ചുതാമസിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ രണ്ടു കേസും പരസ്പരബന്ധിതമാണെന്നും വിമാനത്തിലെ ദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ ഫൊറൻസിക് ഫലം ഇതിലും നിർണായകമാണെന്നുമാണു പൊലീസിന്റെ വാദം. കഴിഞ്ഞ ജൂൺ 13നാണു കേസുകൾക്കാധാരമായ സംഭവം.