വസ്തുനികുതി അടിസ്ഥാന നിരക്കുകൾ വർധിപ്പിച്ചു; ഇനിയും കൂടും കെട്ടിട നികുതി

സംസ്ഥാനത്ത് വലിയ വീടുകൾക്ക് ഇനി കൂടുതൽ വസ്തു(കെട്ടിട)നികുതി ഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കി അടിസ്ഥാന നികുതി നിരക്കുകൾ വർധിപ്പിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ഏപ്രിൽ 1 മുതലാണു പ്രാബല്യം. നിരക്കുകൾ ഓരോ വർഷവും 5% വീതം വർധിപ്പിക്കും. 12 വർഷത്തിനു ശേഷമാണ് വീടുകൾ ഉൾപ്പെടെ വിവിധ വിഭാഗം കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്കിലെ വർധന.

300 ചതുരശ്ര മീറ്റർ (3230 ചതുരശ്ര അടി) വരെ വിസ്തീർണമുള്ളതും അതിൽ കൂടുതലും എന്ന രീതിയിൽ വീടുകളെ 2 വിഭാഗങ്ങളായി തരംതിരിച്ചാണ് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയ്ക്കു വ്യത്യസ്ത നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. എല്ലാത്തരം വീടുകളുടെയും കുറഞ്ഞ അടിസ്ഥാന നികുതി നിരക്കുകൾ ഇരട്ടിയാക്കി. വീടുകളെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കുന്നത് ആദ്യമാണ്.

പഞ്ചായത്തുകളിൽ വീടുകളുടെ അടിസ്ഥാനനികുതി നിരക്കുകളിലാണു കൂടുതൽ വർധന. നേരത്തേ, ചതുരശ്ര മീറ്ററിന് കുറഞ്ഞ നിരക്ക് 3 രൂപയും കൂടിയ നിരക്ക് 8 രൂപയുമായിരുന്നത് യഥാക്രമം 6 രൂപയും 10 രൂപയുമായി. 300 ചതുരശ്ര മീറ്റർ വരെയാണ് ഈ നിരക്ക്. ഇതിൽ കൂടുതൽ വിസ്തീർണമുള്ള വീടുകൾക്ക് കുറഞ്ഞ നിരക്ക് 8 രൂപയും കൂടിയത് 12 രൂപയുമാണ്.

നഗരസഭകളിലെ നിരക്ക് 

300 ചതുരശ്രമീറ്റർ വരെ:

8 രൂപ–17 രൂപ

300 ചതുരശ്ര മീറ്ററിൽ കൂടുതൽ: 10 രൂപ– 19 രൂപ.

300 ചതുരശ്രമീറ്റർ വരെ:

കോർപറേഷനുകളിലെ നിരക്ക്:

10 രൂപ– 22 രൂപ

300 ചതുരശ്ര മീറ്ററിൽ കൂടുതൽ: 12 രൂപ – 25 രൂപ.

2011 ലാണ് ഒടുവിൽ വസ്തു നികുതിയുടെ അടിസ്ഥാന നിരക്കുകൾ സർക്കാർ പരിഷ്കരിച്ചത്. പഞ്ചായത്തുകളിൽ 2013 മുതലും നഗരസഭകളിലും കോർപറേഷനുകളിലും 2016 മുതലുമാണ് ഇതു നടപ്പാക്കിയത്. ഓരോ 5 വർഷം കൂടുമ്പോഴും വസ്തുനികുതി 25% കൂട്ടി പരിഷ്കരിക്കുന്ന രീതി മാറ്റി വർഷത്തിൽ 5% വീതം വർധന വരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

അവസാന നിരക്ക് നിശ്ചയിക്കുക തദ്ദേശ സ്ഥാപനം

സർക്കാർ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകൾക്കുള്ളിൽനിന്ന് ഉചിതമായ നിരക്കുകൾ നിശ്ചയിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്കാണ്. സർക്കാർ നിരക്ക് അടിസ്ഥാനമാക്കി വസ്തുനികുതി ചട്ടങ്ങൾ പ്രകാരം റോഡിന്റെ സാമീപ്യം, മാസ്റ്റർ പ്ലാൻ പ്രകാരം നിർദിഷ്ട സോൺ എന്നിങ്ങനെ പല ഘടകങ്ങൾ ആശ്രയിച്ചാകും നികുതി നിശ്ചയിക്കുക.

നിലവിലെ കെട്ടിടങ്ങൾക്ക് പഴയ നിരക്ക് + 5% വർധന 

പുതിയ അടിസ്ഥാന നിരക്കുകൾ ഏപ്രിൽ ഒന്നിനു ശേഷം തദ്ദേശ സ്ഥാപനങ്ങൾ നമ്പർ നൽകുന്ന കെട്ടിടങ്ങൾക്കാണു ബാധകമെന്നാണു തദ്ദേശ മന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. എന്നാൽ, വിജ്ഞാപനത്തിലെ വാചകങ്ങൾ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് ജനപ്രതിനിധികളും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും പറയുന്നു. 2023 മാർച്ച് 31നോ അതിനു മുൻപോ നികുതി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് പഴയ നിരക്ക് തന്നെയാകും ബാധകമാവുകയെന്ന് തദ്ദേശ വകുപ്പും അറിയിച്ചു. അതിൽ മുൻപു പ്രഖ്യാപിച്ച 5% വർധന കൂടി ബാധകമാകും.

 

KCN

more recommended stories