രാജ്യത്തെ 150 മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നഷ്ടമായേക്കും: റിപ്പോർട്ട്

രാജ്യത്തെ 150 ഓളം മെഡിക്കൽ കോളജുകൾക്ക് നാഷനൽ മെഡിക്കൽ കമ്മിഷന്റെ(എൻഎംസി) അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. കോളജ് ഫാക്കൽറ്റിയുടെ അപര്യാപ്തതയും നിയമാനുസൃതമായി പ്രവർത്തിക്കാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവിൽ 40 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

ഗുജറാത്ത്, അസം, പുതുച്ചേരി, പഞ്ചാബ്, ആന്ധ്രാ പ്രദേശ്, ത്രിപുര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളാണ് എൻഎംസിയുടെ പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ട്. എൻഎംസിയും അണ്ടർഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് കോളജുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

മെഡിക്കൽ കമ്മിഷന്റെ നിയമങ്ങൾ അനുസരിച്ചല്ല കോളജുകൾ പ്രവർത്തിക്കുന്നത് എന്നാണ് ബോർഡ് കണ്ടെത്തിയത്. അധാറുമായി യോജിപ്പിച്ച ബയോമെട്രിക് ഹാജർ രീതിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധന സമയത്തു പോലും മിക്ക ഫാക്കൽറ്റിയും സ്ഥലത്തുണ്ടായിരുന്നില്ല. സിസിടിവി ക്യാമറകളുടെ പ്രവർത്തനവും മിക്ക കോളജുകളിലും താറുമാറായി കിടക്കുന്നതായും കണ്ടെത്തി.

എൻഎംസി നടപടിക്കൊരുങ്ങുന്ന കോളജുകൾക്ക് അപ്പീൽ നൽ‌കാൻ 30 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ അപ്പീൽ തള്ളിയാൽ കേന്ദ്ര ആരോഗ്യമന്ത്രാലത്തെ സമീപിക്കേണ്ടി വരും. കൃത്യമായ ഫാക്കൽറ്റി ഇല്ലാത്തതും നിയമങ്ങൾ പാലിക്കാത്തതുമായ കോളജുകൾക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.

 

 

 

 

 

KCN

more recommended stories