വിദ്യയുടെ മരണം കൊലപാതകമെന്ന് സംശയം; മഹേഷും നക്ഷത്രയും തമ്മിൽ തർക്കമുണ്ടായി

മാവേലിക്കര നക്ഷത്ര വധക്കേസ് പ്രതി മഹേഷിനെതിരെ കൂടുതൽ ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം. മകളുടേതു കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു. കൊല്ലപ്പെട്ട നക്ഷത്രയുടെ അമ്മയാണു വിദ്യ.

‘‘വിദ്യ മരിച്ചിട്ട് മൂന്നു വർഷമായി. കൊലപാതകമാണോയെന്ന് എനിക്ക് സംശയമുണ്ട്. കുഞ്ഞിനെയോർത്ത് അന്ന് കേസ് കൊടുക്കാൻ പോയില്ല. അമ്മ പോയെങ്കിലും അച്ഛനുണ്ടല്ലോ കുഞ്ഞിന് എന്ന നിലയ്ക്കാണ് കേസിനു പോകാതിരുന്നത്. മഹേഷിന്റെ അമ്മ, അച്ഛനോടു ചോദിച്ചിട്ട് പത്തിയൂരിലേക്കു പൊയ്ക്കോളൂ എന്നു നക്ഷത്രയോട് പറഞ്ഞു. പിന്നാലെ ഇവർ സമീപത്തുള്ള മകളുടെ വീട്ടിലേക്കു പോയി.

മഹേഷിനോടു നക്ഷത്ര പൊയ്ക്കോട്ടെയെന്ന് ചോദിച്ചു. അവർ തമ്മിൽ തർക്കമായി. അമ്മ മകളുടെ വീട്ടിൽ ചെന്നു കയറിയപ്പോൾത്തന്നെ നക്ഷത്രയുടെ കരച്ചിൽ കേട്ടു. അന്നേരം കുഞ്ഞിനെ അവൻ വെട്ടിയിരുന്നു. മഹേഷ് പുറത്തുപോയിട്ടു വന്നതേ ഉണ്ടായിരുന്നുള്ളൂ. ലഹരിമരുന്ന് വല്ലതും ഉപയോഗിച്ചിരുന്നോയെന്ന് സംശയമുണ്ട്’’ – വിദ്യയുടെ അച്ഛൻ ലക്ഷ്മണൻ പറഞ്ഞു.

നക്ഷത്ര ഇവിടേക്കു വന്നിട്ട് ഇപ്പോൾ രണ്ടു വർഷമായെന്നു വിദ്യയുടെ അമ്മ രാജശ്രീ പറഞ്ഞു. ‘‘ഞങ്ങൾ അങ്ങോട്ടുപോയി കാണുന്നുണ്ട്. രണ്ടാഴ്ചമുൻപും ഞാൻ പോയി കണ്ടിരുന്നു. മോളുടെ മരണത്തിൽ ഞങ്ങൾക്കു സംശയം ഉണ്ട്’’ – അവർ കൂട്ടിച്ചേർത്തു.

 

KCN

more recommended stories