പിടിച്ച നായ്ക്കളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയാവധം…

തിരുവനന്തപുരം ; സംസ്ഥാനത്ത് ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 133ാം വകുപ്പു പ്രയോഗിച്ചിട്ടും ഇവയെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ദയാവധത്തിനു വിധേയമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനില്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടങ്ങളിലെ വ്യവസ്ഥ അനുസരിച്ചു മരുന്നു കുത്തിവച്ചാകും ദയാവധം.

ആക്രമണകാരികളായ തെരുവുനായ്ക്കളെക്കുറിച്ചു ജനങ്ങള്‍ സിആര്‍പിസി 133ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാല്‍ ആര്‍ഡിഒമാര്‍ക്കും കലക്ടര്‍മാര്‍ക്കും തീരുമാനമെടുക്കാമെന്നു തദ്ദേശ മന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ പ്രദേശത്തെയും നായ്ക്കളുടെ കാര്യത്തില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ വെവ്വേറെ ഉത്തരവുകളും നടപടികളും വേണ്ടി വരും.

ആക്രമണകാരിയായ മൃഗത്തെ തടയാനും അല്ലെങ്കില്‍ നശിപ്പിക്കാനും കൂടി അധികാരം നല്‍കുന്നതാണ് 133ാം വകുപ്പ്. മൃഗത്തെ നശിപ്പിക്കുന്നത് എങ്ങനെയെന്നു 133ാം വകുപ്പില്‍ വ്യക്തമാക്കുന്നില്ല. അതിനാല്‍ ദയാവധം മാത്രമേ നിലവില്‍ പിന്തുടരാന്‍ സാധിക്കൂ എന്നാണു നിയമവൃത്തങ്ങളിലെ വിലയിരുത്തല്‍. അംഗീകൃത വെറ്ററിനറി ഓഫിസറാകും ദയാവധം നടത്തുക. ഇതു സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങളോ മാരകമായ മുറിവുകളോ ഉള്ള നായ്ക്കളെ ദയാവധത്തിനു വിധേയമാക്കാനാണ് എബിസി ചട്ടങ്ങളില്‍ അനുവാദം. അതിനു തദ്ദേശ സ്ഥാപനത്തിന്റെ എബിസി നിരീക്ഷണ സമിതി ഇത്തരം അവസ്ഥ കണ്ടെത്തുകയും രോഗനിര്‍ണയം നടത്തുകയും വേണം. എന്നാല്‍, സിആര്‍പിസി 133ാം പ്രകാരമുള്ള ഉത്തരവായതിനാല്‍ സമിതിയുടെ അനുമതി വേണ്ടിവരില്ലെന്നാണു വിലയിരുത്തല്‍.

KCN

more recommended stories