പുതിയ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ

 

ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് 40 സെന്റീ മീറ്റര്‍ പറന്ന് പൊങ്ങിയ ലാന്‍ഡര്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്താണ് വിക്രം ലാന്‍ഡര്‍ ചരിത്രം കുറിച്ചിരിക്കുന്നത്. ഭാവി ദൗത്യങ്ങളില്‍ നിര്‍ണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആര്‍ഒ വിജയകരമായി ചെയ്ത് കാണിച്ചത്.

ഇനി ഉറക്കമെന്ന് കരുതിയവര്‍ക്ക് ഗംഭീര സര്‍പ്രൈസാണ് ഐഎസ്ആര്‍ഒ നല്‍കിയത്. ആഗസ്റ്റ് 23ന് ലാന്‍ഡ് ചെയ്തയിടത്ത് നിന്ന് പറന്ന് പൊങ്ങി 40 സെന്റി മീറ്റര്‍ ഉയരവും 40 സെന്റീ മീറ്റര്‍ ദൂരവും താണ്ടി പുതിയൊരിടത്ത് വിക്രം ലാന്‍ഡര്‍ ഇറങ്ങി. ചന്ദ്രോപരിതലത്തില്‍ ഇസ്രൊയുടെ രണ്ടാം സോഫ്റ്റ് ലാന്‍ഡിങ്ങാണ് ഇത്. റോവറിനെ ഇറക്കാനായി തുറന്ന വാതിലും, ചാസ്റ്റേയും ഇല്‍സയും അടക്കമുള്ള പേ ലോഡുകളും മടക്കി വച്ച ശേഷമായിരുന്നു ഈ പറക്കല്‍. പുതിയ ഇടത്ത് സുരക്ഷിതമായി ഇറങ്ങിയ ശേഷം പേ ലോഡുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കി കഴിഞ്ഞു.

സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് ഇസ്രൊ ഈ നിര്‍ണായ പരീക്ഷണം നടത്തിയത്. ലാന്‍ഡ് ചെയ്ത പേടകത്തെ വീണ്ടും ഉയര്‍ത്തി സോഫ്റ്റ് ലാന്‍ഡ് ചെയ്ത ആദ്യ രാജ്യം അമേരിക്കയാണ്. ഈ പരീക്ഷണത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാം രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ആദ്യ ദൗത്യത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യവും ഇന്ത്യയാണ്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനും മനുഷ്യരെ അടക്കം തിരികെ കൊണ്ടുവരാനും ലാന്‍ഡിങ്ങ് പേടകത്തെ വീണ്ടും പറപ്പിക്കണം. ആ ദൗത്യങ്ങള്‍ ചെയ്യാന്‍ നമ്മുക്ക് സാധിക്കുമെന്ന പ്രഖ്യാപനം കൂടിയായി ഈ പറക്കല്‍. ഇനി സെപ്റ്റംബര്‍ ഇരുപത്തിരണ്ടിന് ദക്ഷിണധ്രുവത്തില്‍ വീണ്ടും സൂര്യനുദിക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പാണ്.

KCN

more recommended stories