ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

 
തിരുവനന്തപുരം: ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. 7000ഓളം മലയാളികള്‍ ഇസ്രായേലില്‍ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. യുദ്ധഭൂമിയില്‍ നിന്നും നിരവധി മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

‘ഇന്നലെ നിങ്ങള്‍ വിളിക്കുമ്പോള്‍ സൈറണ്‍ മുഴങ്ങി ബങ്കറിലേക്ക് ഓടാന്‍ നില്‍ക്കുകയായിരുന്നു. ജീവനക്കാരെയൊക്കെ സുരക്ഷിതരാക്കിയ ശേഷമാണ് നിങ്ങളോട് സംസാരിച്ചത്. പേടിച്ച അവസ്ഥയിലായിരുന്നു. ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ ചെറുത്തുനില്‍പ്പ് തുടങ്ങിയെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ ആശ്വാസം തോന്നി. അതിന്റെ ബലത്തിലാണ് ഇരിക്കുന്നത്. ഇനി ഇസ്രയേലിന്റെ പ്രതിരോധനിര നോക്കിക്കൊള്ളും എന്ന ആശ്വാസമുണ്ട്’- ജറുസലേമിനടുത്തുള്ള മെവാസരത്ത് പ്രദേശത്ത് നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന റീന നിലവിലെ അവസ്ഥയെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ.

ഇസ്രയേലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധിയാണ്. വിമാനത്താവളങ്ങളൊക്കെ ക്ലോസ് ചെയ്തിരിക്കുകയാണ്. തന്റെ സുഹൃത്ത് പിതാവ് മരിച്ച് നാട്ടിലേക്ക് പോവാനിരിക്കുകയായിരുന്നുവെന്ന് റീന പറഞ്ഞു. പക്ഷെ ഇനിയിപ്പോള്‍ കഴിയില്ല. എന്നാലും മലയാളികളൊക്കെ നിലവില്‍ സുരക്ഷിതരാണ് എന്നതാണ് ആശ്വാസം. ഇസ്രായേലിന്റെ നഗരങ്ങളിലും കുഗ്രാമങ്ങളിലും വരെ മലയാളികളുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി എല്ലാവരുടെയും കാര്യങ്ങള്‍ അറിയുന്നുണ്ടെന്ന് റീന വ്യക്തമാക്കി.

അതേ സമയം, ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പലസ്തീനിലെ ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും നടത്തുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്.

നിരവധി ജീവനുകള്‍ ഇതിന്റെ ഭാഗമായി നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത് നിരപരാധികളുടെ ജീവന്‍ കൂടുതല്‍ നഷ്ടപ്പെടുന്നതിന് മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രയേല്‍, പാലസ്തീന്‍ ഭൂപ്രദേശങ്ങള്‍ വ്യാപകമായി പിടിച്ചെടുക്കുകയും പാലസ്തീന്‍ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിന് അടിസ്ഥാനമിട്ടത്. ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.

ദ്വിരാഷ്ട്ര പരിഹാരമെന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി പാലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

KCN

more recommended stories