കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ്; കടുത്ത നടപടികള്‍ ഡിസംബര്‍ 14 വരെ പാടില്ലെന്ന് ഹൈക്കോടതി

 

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബര്‍ 14 വരെ കര്‍ശന നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്ര ശേഖര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ കര്‍ശന നടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതും കോടതി രേഖപ്പെടുത്തി. പരാതിക്കാരന്‍ ആയ കോണ്‍ഗ്രസ് നേതാവ് ഡോക്ടര്‍ പി സരിന്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. കളമശേരി സ്‌ഫോടനത്തേക്കുറിച്ച് അടിസ്ഥാന രഹിതമായ അന്താരാഷ്ട്ര ഗൂഡാലോചന തത്വവും വിദ്വേഷ പ്രചാരണവും നടത്തിയെന്നാരോപിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കും എതിരെ കെപിസിസി പരാതി നല്‍കിയിരുന്നത്.

KCN

more recommended stories