കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിയും മരിച്ചു, ആകെ മരണം ഏഴായി

തൊടുപുഴ∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശിയും റിട്ട.വില്ലേജ് ഓഫിസറുമായ ജോൺ (76) ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.

പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ (55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ (24), പ്രവീണിന്റെ അമ്മ സാലി (റീന–45), സഹോദരി ലിബ്ന (12), ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

ഒക്ടോബർ 29ന് രാവിലെ ഒമ്പതരയോടെ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണു സ്ഫോടനമുണ്ടായത്. മൂന്നു പേർ അന്നു തന്നെ മരിച്ചിരുന്നു. 52 പേർക്കാണ് പരുക്കേറ്റത്. സംഭവം നടന്ന അന്നു തന്നെ പ്രതി ഡൊമിനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. മുൻപ് ‘യഹോവയുടെ സാക്ഷികൾ’ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് ഇയാൾ അറിയിച്ചത്.

KCN

more recommended stories